• Wed. Feb 4th, 2026

24×7 Live News

Apdin News

കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ 6000 കോടിയുടെ അഴിമതി; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി

Byadmin

Feb 4, 2026



ബെംഗളൂരു: കർ‌ണാടകയിൽ മദ്യഷോപ്പ് ലൈസൻസുകൾ അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ബിജെപിയും ജെഡിഎസും പ്രതിഷേധം കടുപ്പിച്ചു. എക്സൈസ് മന്ത്രി ആർ ബി തിമ്മാപ്പൂരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ രാത്രികാല പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ അംഗങ്ങൾ നിയമസഭാ പരിസരത്ത് കുത്തിയിരിപ്പ് സമരം തുടരുകയും സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.എക്സൈസ് വകുപ്പിൽ ഏകദേശം 6,000 കോടി രൂപയുടെ അഴിമതി നടന്നതായാണ് പ്രാഥമിക വിവരം.

ഈ പണം ഏത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പോയതെന്ന് അന്വേഷിക്കണമെന്ന് അശോക ആവശ്യപ്പെട്ടു. വകുപ്പ് ഭരിക്കാൻ മന്ത്രി തിമ്മാപ്പൂർ അയോഗ്യനാണെന്ന് വൈൻ മർച്ചന്റ്‌സ് അസോസിയേഷൻ പറഞ്ഞിട്ടുണ്ടെന്ന് അശോക ചൂണ്ടിക്കാട്ടി. അഴിമതി തുടർന്നാൽ കടകൾ അടച്ച് പണിമുടക്കുമെന്ന് വ്യാപാരികൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച നിയമസഭയിൽ പ്രതിപക്ഷ നേതാവ് ആർ അശോകയാണ് ആരോപണം ഉന്നയിച്ചത്.

ലൈസൻസുകൾ നൽകുന്നതിനും സ്ഥലംമാറ്റങ്ങൾക്കും എക്സൈസ് വകുപ്പിൽ വലിയ തോതിൽ കൈക്കൂലി വാങ്ങുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോർഡിംഗുകൾ പുറത്തുവന്നിട്ടുണ്ടെന്നും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളടങ്ങിയ മൂന്ന് പെൻഡ്രൈവുകളും അദ്ദേഹം സഭയിൽ പ്രദർശിപ്പിച്ചു.

2,000 പുതിയ ലൈസൻസുകൾ (CL-7) നൽകിയതിൽ ഓരോന്നിനും 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുണ്ട്. കൂടാതെ എല്ലാ മാസവും 10-ാം തീയതി കൃത്യമായി കൈക്കൂലി നൽകിയില്ലെങ്കിൽ കടയുടമകളെ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

By admin