ബെംഗളൂരു: ജാതിവിവേചനം തടയാന്‍ കര്‍ണാടകയില്‍ രോഹിത് വെമുല നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് രാഹുൽ ഗാന്ധി കത്ത് നൽകി. ഡോ. ബി.ആർ. അംബേദ്കറും രോഹിത് വെമുലയും മറ്റ് ലക്ഷക്കണക്കിനുപേരും നേരിട്ട വിവേചനം ഇന്ത്യയിലെ ഒരുകുട്ടിക്കും ഇനിയുണ്ടാവാതിരിക്കാൻ കർണാടകസർക്കാർ രോഹിത് വെമുല നിയമം നടപ്പാക്കണമെന്നാണ് രാഹുൽഗാന്ധി കത്തിൽ ആവശ്യപ്പെട്ടത്. അംബേദ്കർ ജയന്തി ദിവസമാണ് രാഹുൽ ഗാന്ധി കത്ത് അയച്ചത്. കത്ത് സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ച രാഹുൽ, നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
നിര്‍ദേശം സ്വീകരിച്ച കര്‍ണാടക സർക്കാർ നിയമനിർമാണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. സാമൂഹികവും സാമ്പത്തികവും മതപരവുമായ അനീതികൾ നേരിടുന്നതിൽനിന്ന് വിദ്യാർഥികളെ സംരക്ഷിക്കുന്നതിനുള്ള നിയമമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ജാതി വിവേചനം പൂർണമായും തടയുക എന്ന് ലക്ഷ്യം വെച്ചാണ് ഈ നിയമം നിലവിൽ വരുന്നതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സിൽ പോസ്റ്റ് ചെയ്തു.
Thank you Shri @RahulGandhi for your compassionate letter and unwavering voice for justice.
I have directed my legal team to begin drafting the Rohith Vemula Act in Karnataka to ensure no student ever faces discrimination or exclusion in the name of caste, class or identity.… https://t.co/XsmtXW7NDF pic.twitter.com/m8rYbfmHxi
— Siddaramaiah (@siddaramaiah) April 19, 2025
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ദളിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളുടെ അവകാശസംരക്ഷണത്തിനായി രോഹിത് വെമുലയുടെ പേരിൽ പ്രത്യേക നിയമനിർമാണം നടത്തുമെന്ന് 2023-ലെ കോൺഗ്രസ് പ്ലീനറി സമ്മേളനം പ്രഖ്യാപിച്ചിരുന്നു.
രോഹിത് വെമുല, പായൽ തദ്‌വി, ദർശൻ സോളങ്കി തുടങ്ങിയ സമർഥരായ വിദ്യാർഥികൾ കൊല്ലപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നും തൊട്ടുകൂടായ്മയുടെ വേദന ക്ലാസ്‌മുറികളിൽ നേരിടേണ്ടിവന്ന അംബേദ്കറുടെ അനുഭവവും രാഹുൽ കത്തിൽ വിവരിച്ചിട്ടുണ്ട്.