കോട്ടയം ഗവൺമെൻ്റ് നേഴ്സിങ് കോളജിലെ റാഗിങ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് അഞ്ച് പ്രതികളുടെയും ഹർജി തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവരാണ് പ്രതികൾ.
പ്രതികളായ അഞ്ചു വിദ്യാർഥികളുടെ തുടർ പഠനം വിലക്കാൻ നഴ്സിങ് കൗൺസിൽ തീരുമാനിച്ചിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ, ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡൻ്റെ ചുമതലയുള്ള അധ്യാപകൻ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
ഒന്നാം വർഷ ബിരുദ വിദ്യാർഥികളെയാണ് മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി ഉപദ്രവിച്ചത്. കോമ്പസ് ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ കുത്തി, മുറിവിലും കാലിലും വായിലും ലോഷൻ ഒഴിക്കുന്നതും, സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രാത്രിയിൽ ഹോസ്റ്റൽ മുറിയിൽ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയർ വിദ്യാർഥികളെ സീനിയേർസ് ഉപദ്രവിച്ചത്.