സെന്റ് ലൂയിസ്: ഗ്രാൻഡ് ചെസ് ടൂർ ചാമ്പ്യനായി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ. സെന്റ് ലൂയിസിൽ നടന്ന ഫൈനലിൽ ഫാബിയോ കരുവാനയെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ കിരീടം സ്വന്തമാക്കിയത്. ഇതോടെ ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടുന്ന ആദ്യ ഭാരത താരമെന്ന ചരിത്രനേട്ടവും പ്രഗ്നാനന്ദ സ്വന്തമാക്കിയിരിക്കുകയാണ്. കിരീടത്തിനൊപ്പം രണ്ട് ലക്ഷം ഡോളർ (ഏകദേശം 1.7 കോടി രൂപ) സമ്മാനത്തുകയും അടുത്ത വർഷത്തെ ഗ്രാൻഡ് ചെസ് ടൂറിലേക്ക് നേരിട്ടുള്ള യോഗ്യതയും താരത്തിന് ലഭിച്ചു.
ഫൈനലിലേക്ക് ആറ് പോയിന്റ് പിന്നിലായാണ് പ്രഗ്നാനന്ദ എത്തിയത്. ക്ലാസിക്കൽ വിഭാഗത്തിന് ശേഷം നിലവിലെ ചാമ്പ്യനായ കരുവാന 9–3ന് മുന്നിലായിരുന്നു. എന്നാൽ റാപ്പിഡിൽ തുടർച്ചയായി രണ്ട് മത്സരങ്ങൾ ജയിച്ച് എട്ട് പോയിന്റ് നേടിയ പ്രഗ്നാനന്ദ 11–9ന് ലീഡ് പിടിച്ചു.
ബ്ലിറ്റ്സിലെ ആദ്യ മത്സരത്തിൽ ജയിക്കാനുള്ള അവസരം ലഭിച്ചെങ്കിലും ടൈം സ്ക്രാംബിളിലെ പിഴവ് മത്സരം സമനിലയിലാക്കി. രണ്ടാം ബ്ലിറ്റ്സ് മത്സരത്തിൽ കരുവാന വിജയിച്ചതോടെ സ്കോർ 12–12 എന്ന നിലയിലായി. നിർണായകമായ അവസാന പോരാട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത പ്രഗ്നാനന്ദ കിരീടം ഉറപ്പിക്കുകയായിരുന്നു.
കരുവാനയ്‌ക്കെതിരായ ആറ് മത്സരങ്ങളിൽ മൂന്ന് വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് പ്രഗ്നാനന്ദയുടെ റെക്കോർഡ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റാപ്പിഡിലും ബ്ലിറ്റ്സിലും താൻ ഏറെ മെച്ചപ്പെട്ടതാണ് ഈ ഫോർമാറ്റിൽ വിജയം നേടാൻ സഹായിച്ചതെന്ന് കിരീടനേട്ടത്തിന് പിന്നാലെ താരം പറഞ്ഞു.
2026 കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ നിരാശയ്‌ക്ക് പിന്നാലെ ഗംഭീര തിരിച്ചുവരവാണ് പ്രഗ്നാനന്ദ നടത്തിയത്. നോർവേ ചെസിൽ മാഗ്നസ് കാൾസനെ ഒരേ ടൂർണമെന്റിൽ രണ്ടുതവണ തോൽപ്പിച്ച് കിരീടം നേടിയ താരം സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സിലും മികവ് തുടർന്നു. സിങ്ക്ഫീൽഡ് കപ്പിലും ഒന്നാം സ്ഥാനം പങ്കിട്ടു.
2026ലെ ഗ്രാൻഡ് ചെസ് ടൂർ മത്സരങ്ങളിൽ നിന്ന് മാത്രം 4,04,354 ഡോളർ (ഏകദേശം 3.86 കോടി രൂപ) സമ്മാനത്തുകയായി പ്രഗ്നാനന്ദ സ്വന്തമാക്കി. ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് മത്സരങ്ങൾ ഉൾപ്പെടുന്ന ഗ്രാൻഡ് ചെസ് ടൂറിന്റെ ആകെ സമ്മാനത്തുക 20 ലക്ഷം ഡോളറാണ്.
അതേസമയം മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ജർമനിയുടെ വിൻസെന്റ് കീമറിനെ വെസ്ലി സോ പരാജയപ്പെടുത്തി. ഇതോടെ പ്രഗ്നാനന്ദയ്‌ക്കും കരുവാനയ്‌ക്കും പുറമെ വെസ്ലി സോയും അടുത്ത വർഷത്തെ ഗ്രാൻഡ് ചെസ് ടൂറിലേക്ക് യോഗ്യത നേടി.