
ബംഗളൂരു: ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ കേസെടുത്ത് പൊലീസ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് നടനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തത്. ചാമുണ്ഡി ദൈവത്തെ വികലമായി അനുകരിച്ചെന്ന് ചൂണ്ടിക്കാണിച്ച് ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മേത്തൽ ആണ് നടനെതിരെ പരാതി നൽകിയത്
നവംബർ 28 ന് ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ സമാപന വേദിയിൽ രൺവീർ ‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ’ എന്ന ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയെ അനുകരിച്ചിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. വേദിയിൽ രൺവീർ സിങ് പഞ്ചുരുളി/ ഗുളിക ദൈവത്തെ പരിഹാസ്യമായി അവതരിപ്പിച്ചു. ‘കാന്താര’യിലെ നായകൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിൽ ചാമുണ്ഡി ദൈവത്തെ ‘പെൺപ്രേതം’ എന്ന് വിശേഷിപ്പിച്ചു.
ദൈവഭാവങ്ങളെ വികലമായി ചിത്രീകരിക്കരുതെന്ന് അഭ്യർഥിച്ചിട്ടും രൺവീർ പ്രവൃത്തി തുടർന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. തീരദേശ കർണാടകയിലെ പരമ്പരാഗത ഭൂതകോല ആചാരങ്ങളിൽ വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ചാമുണ്ഡി തന്റെ കുടുംബ ദേവതയാണെന്നും പരാതിക്കാരൻ പറയുന്നു.
രൺവീർ സിങ്ങിന്റെ നടപടികൾ ബോധപൂർവവും ദുരുദ്ദേശപരവും മതവിശ്വാസം വ്രണപ്പെടുത്താനും സമുദായങ്ങൾക്കിടയിൽ കുഴപ്പം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും പ്രശാന്ത് മേത്തൽ ആരോപിച്ചു. ഭാരതീയ ന്യായ സംഹിതയുടെ 175(3), 196, 299, 302 വകുപ്പുകൾ പ്രകാരമാണ് കേസ്.
ഏപ്രിൽ എട്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും. അതേസമയം സംഭവത്തിൽ രൺവീർ ക്ഷമാപണം നടത്തിയിരുന്നു. രാജ്യത്തെ എല്ലാ സംസ്കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ആഴത്തിൽ ബഹുമാനിക്കുന്നുവെന്നും ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും രൺവീർ പറഞ്ഞിരുന്നു.