തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. സംഘപരിവാർ വേദികളിൽ ആർഎസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടി കയ്യിലേന്തിയ ഭാരതാംബയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ആർഷോയുടെ ഫേസ്ബുക്ക് കുറിപ്പ്. ചിത്രത്തിലുള്ള സ്ത്രീ ഭാരതാംബയല്ലെന്നും സംഘി കിടപ്പുമുറിയിൽ കൊണ്ട് പോയി വെച്ച് തിരി കൊളുത്തുകയോ പുഷ്‌പ്പാർച്ചന നടത്തുകയോ ചെയ്യെന്നുമായിരുന്നു ആർഷോയുടെ വിമർശനം.
ആർഷോയുട ഫേസ്ബുക്ക് കുറിപ്പ്
ഈ ഭൂപടം ഇന്ത്യയുടേതാണോ?
അല്ല.
ചിത്രത്തിലുള്ള സിംഹം ദേശീയ മൃഗമാണോ?
അല്ല.
കോലിൽ കെട്ടിയത് ദേശീയ പതാകയാണോ?
അല്ല.
ചിത്രത്തിലുള്ള സ്ത്രീ ഭാരതാംബയുമല്ല.
സംഘി കിടപ്പുമുറിയിൽ കൊണ്ട് പോയി വെച്ച് തിരി കൊളുത്തുകയോ പുഷ്‌പ്പാർച്ചന നടത്തുകയോ ചെയ്യ്. പൊതുപരിപാടിയിൽ വേണ്ട.
അതേസമയം കഴിഞ്ഞ ദിവസം രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ കാവിക്കൊടി കയ്യിലേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നെന്നും ശിവൻകുട്ടി പ്രതികരിച്ചിരുന്നു.