• Thu. Jun 26th, 2025

24×7 Live News

Apdin News

ചുരുളി മാർക്കറ്റ് ചെയ്തത് എൻ്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

Byadmin

Jun 26, 2025


കൊച്ചി: സംവിധായകൻ ലിജോയുമായുള്ള സൗഹൃദം കൊണ്ടാണ് ചുരുളി എന്ന സിനിമ ചെയ്തതെന്ന് നടൻ ജോജു ജോർജ്. തന്റെ തെറി സംഭാഷണം വെച്ചാണ് സിനിമ മാർക്കറ്റ് ചെയ്തത്. ചുരുളിയിൽ അഭിനയിക്കരുതായിരുന്നെന്ന് മകൾ പറഞ്ഞുവെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നടൻ പറഞ്ഞു. ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു ജോജു ജോർജ്.

ചുരുളി ഫെസ്റ്റിവലിനുവേണ്ടി ഉണ്ടാക്കിയ സിനിമയാണെന്നാണ് പറഞ്ഞത്. തെറിയുള്ള സിനിമ ഒടിടിയിലോ തിയേറ്ററിലോ റിലീസ് ചെയ്യുന്നതിനേക്കുറിച്ച് യാതൊരു തരത്തിലുമുള്ള ചർച്ചയുമുണ്ടായിരുന്നില്ല. ഫെസ്റ്റിവലിന് അയക്കുന്നതിനുവേണ്ടിയാണെന്ന് പറഞ്ഞതുകൊണ്ടാണ് അത്രയും സ്വാതന്ത്ര്യത്തിൽ ആ കഥാപാത്രം ചെയ്തത്. പക്ഷേ, ഒടിടിയിൽ തെറി ഉള്ള വേർഷനാണ് വന്നത്. ഐഎഫ്‌എഫ്‌കെയിൽ ചുരുളി കണ്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് മനസിലാകും. തെറി ഇല്ലാത്ത വേർഷനാണ് അവിടെ കാണിച്ചത്. യഥാർത്ഥ ജീവിതത്തിലും തെറി പറയുന്നയാളാണ് ഞാൻ. തെറി എന്നത് പൊതു സമൂഹത്തിലുള്ള കാര്യമാണ്.

പൈസ കൂടുതൽ കിട്ടിയപ്പോൾ ഇവർ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു. എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയത്താണ് ഈ സിനിമ ഇറങ്ങുന്നത്. ആ സമയത്ത് പലയിടത്തും ഞാൻ തെറി പറയുന്നതിന്റെ വീഡിയോകൾ വരാൻ തുടങ്ങി. എനിക്കെതിരെ കേസ് വന്നു. അന്ന് ഞാൻ പ്രതിഫലം ചോദിച്ചിരുന്നു. ഇന്ന് ലിജോ പോസ്റ്റിട്ടു, അതിന് മുമ്പ് ഒരിക്കൽ പോലും ആരും വിളിച്ച് എനിക്കുണ്ടായ വിഷമങ്ങളെപ്പറ്റി ചോദിച്ചിട്ടില്ല.

കഴിഞ്ഞ മാസം എന്റെ മക്കളെ പുതിയ സ്‌കൂളിൽ ചേർത്തു. അവിടെ അവൾക്ക് ഒരു കുട്ടി ഞാൻ തെറി പറയുന്നതിന്റെ ട്രോൾ കാണിച്ചുകൊടുത്തു. അപ്പ ആ സിനിമയിൽ അഭിനയിക്കരുതായിരുന്നു എന്നാണ് എന്റെ മോൾ അന്ന് വീട്ടിൽ വന്ന് പറഞ്ഞത്. അത് ഒരു കുട്ടിയുടെ അഭിപ്രായമാണ്. ഇങ്ങനെ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയുമായിരുന്നെങ്കിൽ ചുരുളിയിൽ ഞാൻ അഭിനയിക്കില്ലായിരുന്നു. അഞ്ച് ലക്ഷം രൂപയ്‌ക്ക് വന്ന് അഭിനയിച്ചോളാം എന്ന് പറഞ്ഞുകൊണ്ടുള്ള എഗ്രിമെന്റ് ഉണ്ടാവുമല്ലോ അവരുടെ കയ്യിൽ. ഈ തുണ്ടുകടലാസിനൊപ്പം ആ കരാറുംകൂടി പുറത്തുവിടണം” എന്നും ജോജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഞാൻ സിനിമയ്‌ക്കോ കഥാപാത്രത്തിനോ എതിരല്ല. അന്ന് എന്നെക്കൊണ്ട് തെറിയില്ലാത്ത വേർഷൻ ഡബ്ബ് ചെയ്യിച്ചിരുന്നു. ഐഎഫ്‌എഫ്കെയിൽ ചിത്രം പൂർണമായി പ്രദർശിപ്പിച്ചിരുന്നുവെങ്കിൽ പിന്നീട് ഞാനതിനെപ്പറ്റി സംസാരിക്കുകപോലുമില്ലായിരുന്നു. ആ സിനിമ കാരണം എന്തൊക്കെ അനുഭവിച്ചിട്ടുണ്ടെന്ന് എനിക്കേ അറിയൂ’ – ജോജു പറഞ്ഞു.

അടുത്തിടെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സിനിമയുമായി ബന്ധപ്പെട്ട് ജോജു ജോർജ് നടത്തിയ ചില പരാമർശങ്ങളിൽ നിന്നാണ് വിവാദങ്ങൾ കത്തിപ്പടർന്നത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചിത്രത്തിലെ അസഭ്യ വാക്കുകൾ പറയുന്നതായി ചിത്രീകരിച്ച രംഗം പുറത്തുവിട്ടതെന്നും, ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയിട്ടില്ലെന്നുമായിരുന്നു ജോജുവിന്റെ പ്രസ്താവന.

എന്നാൽ എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തിയറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും സിനിമ ചിത്രീകരണ വേളയിൽ ആരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ലെന്നുമാണ് വിവാദങ്ങളോട് ലിജോ ജോസ് പെല്ലിശേരി പ്രതികരിച്ചത്. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ, ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ലിജോ ഫേസ്ബുക്കിൽ പങ്കുവച്ച പോസിറ്റിൽ കുറിച്ചു. ചിത്രത്തിൽ മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന്‌ 5,90,000 രൂപ നൽകിയെന്ന് കാണിക്കുന്ന രസീതും ലിജോ ഫേസ് ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിന് മറുപടിയായാണ് ജോർജു ജോർജ് ഇന്ന് വാർത്താസമ്മേളനം നടത്തിയത്.



By admin