
ന്യൂഡൽഹി : നേപ്പാൾ സൈന്യത്തിന് 50 സൈനിക വാഹനങ്ങൾ സമ്മാനമായി നൽകി ഇന്ത്യ . ഐക്യരാഷ്‌ട്രസഭയുടെ സമാധാന സേനയ്‌ക്ക് (യുഎൻ സമാധാന സേന) ശേഷം, ഇന്ത്യൻ സൈന്യം മറ്റൊരു രാജ്യത്തിന്റെ സൈന്യത്തിന് ഇത്രയധികം വാഹനങ്ങൾ കൈമാറുന്നത് ഇതാദ്യമാണ്.
നേപ്പാൾ അതിർത്തിയിൽ വെച്ച് ഇന്ത്യൻ സൈന്യം ഈ വാഹനങ്ങൾ നേപ്പാൾ സൈന്യത്തിന് കൈമാറി. കാഠ്മണ്ഡുവിൽ നടക്കുന്ന ചടങ്ങിൽ നേപ്പാളിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഉടൻ തന്നെ വാഹനങ്ങൾ നേപ്പാളി സൈന്യത്തിന് ഔദ്യോഗികമായി സമർപ്പിക്കും.ചടങ്ങിന്റെ വീഡിയോ ഇന്ത്യൻ ആർമി പങ്ക് വച്ചു.
നേപ്പാളി സൈന്യത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ പ്രതിബദ്ധതയാണ് ഈ സംരംഭമെന്നും ഇരു സൈന്യങ്ങളും തമ്മിലുള്ള സൗഹൃദം, വിശ്വാസം, അടുത്ത സഹകരണം എന്നിവയ്‌ക്ക് ഇത് അടിവരയിടുന്നുവെന്നും കൈമാറ്റ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ സൈന്യം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കീഴിൽ സൈനിക, നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ഈ നീക്കം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
ഇന്ത്യൻ സൈന്യത്തിനും നേപ്പാൾ സൈന്യത്തിനും ഇടയിൽ ചരിത്രപരമായ ബന്ധവുമുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ ഗൂർഖ റെജിമെന്റിൽ നേപ്പാളി വംശജരായ ധാരാളം സൈനികരുണ്ട്.എങ്കിലും 2021-ൽ ഇന്ത്യൻ സൈന്യത്തിൽ നടപ്പിലാക്കിയ അഗ്നിപഥ് പദ്ധതിയെ (അഗ്നിവീർ) നേപ്പാൾ എതിർത്തു. പിന്നാലെ നേപ്പാൾ തങ്ങളുടെ പൗരന്മാർ ഇന്ത്യൻ സൈന്യത്തിൽ ചേരുന്നത് വിലക്കി. കൂടാതെ, ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിലുള്ള ട്രൈ-ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന തർക്കമുള്ള കാലാപാനി, ലിപുലേഖ് (പിത്തോറഗഡ്, ഉത്തരാഖണ്ഡ്) എന്നിവ മുൻ നേപ്പാൾ സർക്കാർ അതിന്റെ ഭൂപടത്തിൽ ഉൾപ്പെടുത്തിയതും വിവാദങ്ങൾക്ക് കാരണമായി.
എങ്കിലും, കഴിഞ്ഞ വർഷം ഇന്ത്യൻ സൈന്യം നേപ്പാൾ സൈന്യത്തിന് ആറ് ലൈറ്റ് മിലിട്ടറി വാഹനങ്ങൾ ഉൾപ്പെടെ നിരവധി സൈനിക ഉപകരണങ്ങൾ സമ്മാനിച്ചിരുന്നു . വാഹനങ്ങൾക്ക് പുറമേ, രണ്ട് സൈനിക നായ്‌ക്കൾ, ആറ് കുതിരകൾ, മെഡിക്കൽ സാമഗ്രികൾ എന്നിവയും കൈമാറി. കെ പി ശർമ്മ ഒലി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം പൊട്ടിപ്പുറപ്പെട്ട കലാപം നേപ്പാൾ സൈന്യം കൈകാര്യം ചെയ്ത രീതി വ്യാപകമായി പ്രശംസിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ, സൈനിക നയതന്ത്രത്തിലൂടെ നേപ്പാളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം വീണ്ടും ശ്രമിക്കുകയും ചെയ്തു.