
ബെയ് ജിംഗ് :ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത സമിതിയായ പോളിറ്റ് ബ്യൂറോയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പൊളിറ്റ് ബ്യൂറോ അംഗമായ ഷാങ്ങും തമ്മില്‍ അധികാരവടംവലി. യുഎസിന് ചൈനയുടെ ആണവരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്ന ഗുരുതരമായ കുറ്റം ചുമത്തിയാണ് ഷാങ്ങിനെ ഇല്ലാതാക്കാന്‍ ഷീ ജിന്‍പിങ്ങ് ശ്രമം നടത്തുന്നത്. ഉന്നതര്‍ തമ്മിലുള്ള ഈ അധികാരവടംവലിയില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കകത്ത് അസ്വാരസ്യം പുകയുന്നു..
രണ്ട് കുറ്റങ്ങളാണ് ഷാങ്ങിനെതിരെ ചുമത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ യുഎസിന് ചോർത്തി നൽകിയെന്നതാണ് ഒരു കുറ്റം. ഒരു ഉദ്യോഗസ്ഥനെ പ്രതിരോധ മന്ത്രിയായി സ്ഥാനക്കയറ്റം നൽകാന്‍ കൈക്കൂലി വാങ്ങിയെന്നാണ് രണ്ടാമത്തെ കുറ്റം. സിഎംസിയുടെ ജോയിന്‍റ് സ്റ്റാഫ് വകുപ്പിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ആയ ഷാങ്ങും ലിയു സെൻലിയും അന്വേഷണത്തിലാണെന്ന് ശനിയാഴ്ചയാണ് ചൈനീസ് മന്ത്രാലയം പ്രഖ്യാപിച്ചത്.
ഒരു കാലത്ത് ഷീ ജിന്‍പിങ്ങിന്റെ ഏറ്റവും അടുത്ത സൈനിക സഖ്യകക്ഷികളിൽ ഒരാളായിരുന്നു ഷാങ്ങ്. ഷീയുമായി ഷാങ്ങിനുള്ള വ്യക്തിപരമായ രാഷ്‌ട്രീയ അടുപ്പം കാരണം സുരക്ഷാവിദഗ്ധരും വിദേശ നയതന്ത്രജ്ഞരും ഈ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ചൈനയുടെ ഉന്നത സൈനിക നേതൃത്വത്തിൽ ഈ വഴക്ക് പ്രത്യാഘാതമുണ്ടാക്കുന്തനായി സൂചനകളുണ്ട്. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ് ഷാങ്, യുദ്ധ പരിചയമുള്ള ചുരുക്കം ചില മുൻനിര ഉദ്യോഗസ്ഥരിൽ ഒരാളാണ്. 1979 ലെ വിയറ്റ്നാമിലെ അതിർത്തി സംഘർഷത്തിൽ പങ്കെടുത്തയാളാണ് ഷാങ്ങ്.
ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി, സർക്കാർ, സൈനിക നേതൃത്വം എന്നിവയുടെ ഉന്നത തലങ്ങൾക്കിടയിലെ അസാധാരണമായ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അതിസൂക്ഷ്മം നിരീക്ഷിക്കുകയാണ്.
രാജ്യത്തെ ഉന്നത സൈനിക നേതൃത്വത്തിൽ ഉണ്ടായ “അസാധാരണ മാറ്റം” എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക? ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്‌പിങ്ങിന്റെ കീഴിലുള്ള രണ്ടാമത്തെ കമാൻഡും കേന്ദ്ര സൈനിക കമ്മീഷൻ വൈസ് ചെയർമാനുമാണ് ഷാങ് യൂക്സിയ. അദ്ദേഹത്തിനെതിരെ ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് അന്വേഷണോത്തരവ് പുറപ്പെടുവിക്കുക എന്നതിനര്‍ത്ഥം ഈ രണ്ടാമനെ ഒതുക്കാനുള്ള നീക്കം തന്നെയാണെന്ന് കരുതുന്നു.