തൃശൂര്‍: ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എയെ ഇക്കാലത്ത് സങ്കല്‍പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? എങ്കില്‍ അത്തരത്തില്‍ ഒരു എംഎല്‍എ നമുക്കുണ്ട്. അതാണ് ഇന്നലെ വരെ സിപിഐയുടെ എംഎല്‍എ ആയിരുന്ന, ഇന്ന് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി തൃശൂരിലെ നാട്ടികയില്‍ പോരിനിറങ്ങുന്ന സി.സി. മുകുന്ദന്‍.
ഇക്കഴിഞ്ഞ ജൂലായിലാണ് വീട്ടിനുള്ളില്‍ തെന്നിവീണ് സിസി മുകുന്ദന്‍ എംഎല്‍എയ്‌ക്ക് പരിക്ക് പറ്റിയത്. ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ചവിട്ടിയതോടെ തെന്നി വീണ് വലതുകാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അന്തരിച്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് അര്‍ധരാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അപകടമുണ്ടായത്. പതിനഞ്ച് ദിവസം പൂര്‍ണ്ണവിശ്രമം വേണം. ഹാളിലേക്ക് എംഎല്‍എ കടന്നതോടെ തെന്നിവീഴുകയായിരുന്നു.
ആറ് ലക്ഷം കടമെടുത്ത് പണിത വീടിന്റെ പേരില്‍ ജപ്തിഭീഷണി നേരിടുന്ന ഏതെങ്കിലും എംഎല്‍എ ഇക്കാലത്തുണ്ടോ?. അതിനും അര്‍ഹന്‍ നമ്മുടെ സിസി മുകുന്ദന്‍ തന്നെ. കാലപ്പഴക്കമുള്ള എംഎല്‍എയുടെ ഓടിട്ട വീടിനാണ് ജപ്തിഭീഷണി. കാരമുക്ക് സഹകരണ ബാങ്കില്‍ നിന്നും പത്ത് വര്‍ഷം മുന്‍പ് ആറ് ലക്ഷം രൂപ വായ്‌പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് വീട് ജപ്തി ഭീഷണിയിലായത്.
എംഎല്‍എ ആയിരുന്നപ്പോള്‍ സിസി മുകുന്ദന്‍ നാട്ടികയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അറിയണമെങ്കില്‍ നാട്ടികയിലെ മികച്ച റോഡുകളും മറ്റും കണ്ടാല്‍ മതി. അദ്ദേഹം നിര്‍മ്മിച്ച ബസ് സ്റ്റോപ്പുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പോലെ മികച്ചവ കേരളത്തിലെവിടെയും കാണില്ല. വികസനത്തിനായി അനുവദിച്ച് കിട്ടിയ മുഴുവന്‍ തുകയും മണ്ഡലത്തില്‍ ആത്മാര്‍ത്ഥമായി ചെലവഴിച്ച എംഎല്‍എ ആണ് സിസി മുകുന്ദന്‍.
ആത്മാര്‍ത്ഥതയുടെ പര്യായമായ ഈ നേതാവ് ഇപ്പോള്‍ നാട്ടികയില്‍ വീണ്ടും മറ്റൊരു പോരിനിറങ്ങുകയാണ്. സിപിഐ എന്ന പാര്‍ട്ടി ദുഷിക്കുന്നതിനെതിരെയാണ് അദ്ദേഹം ആ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുറത്ത് വന്നത്. ഇപ്പോള്‍ സിപിഐ സ്ഥാനാര‍്ത്ഥിയായി മത്സരിപ്പിക്കുന്ന ഗീതാ ഗോപി പാര്‍ട്ടിയേല്ക്ക് വന്‍ തുക കൊണ്ടുവരുന്ന നേതാവായതിനാലാണ് അവരെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് സിസി മുകുന്ദന്റെ ആരോപണം.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ സര്‍വ്വാഭരണവിഭൂഷിതയായ ഗീതാഗോപിയുടെ മകളുടെ വിവാഹഫോട്ടോ അടക്കം വലിയ വിമര്‍ശനം ഉയരുകയാണ്. “2016 ൽ CPI നേതാവ് ഗീതാ ഗോപി തിരഞ്ഞെടുപ്പ് സത്യവാഗ്മൂലത്തിൽ 10000 രൂപയും ഒരു വീടും അതിരിക്കുന്ന സ്ഥലവും മാത്രമാണ് സ്വത്തായി കാണിച്ചിരുന്നത്. 2017 ൽ മകളുടെ കല്യാണം ആർഭാടമായി നടത്തുന്നു. ആദർശധീരന്മാരായ VS സുനിൽ കുമാറൊക്കെ പങ്കെടുക്കുന്നു. ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയാവുന്നു. അംബാനിയുടെ മകന്റെ ആഡംബര വിവാഹത്തിന് എതിരെ വാ തുറന്ന ബിനോയ് വിശ്വം പക്ഷെ ഗീതാഗോപിയുടെ മകളുടെ ആഡംബരക്കല്യാണത്തെക്കുറിച്ച് മൗനവ്രതം പാലിക്കുകയായിരുന്നു. ഒറ്റ വർഷം കൊണ്ട് സ്വത്ത് പലമടങ്ങ് വർദ്ധിപ്പിക്കാൻ കഴിവുള്ള ആ അത്ഭുത വ്യക്തി ഇത്തവണയും നാട്ടികയിൽ മത്സരിക്കുന്നുണ്ട് .
ആദർശ ധീരയായ CPI ക്കാരി”- എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഗീതാഗോപിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്തായാലും, ഗീതാഗോപിയ്‌ക്കെതിരെ സിസി മുകുന്ദന്‍ ഉയര്‍ത്തിയ വിമര‍്ശനങ്ങളില്‍ എവിടെയൊക്കെയോ സത്യം ഒളിഞ്ഞുകിടപ്പുണ്ടെന്ന് പലരും വിശ്വസിച്ചുപോവുകയാണ്.
2011ലും 2016ലും നാട്ടികയില്‍ നിന്നും ഇടതുപക്ഷ ടിക്കറ്റില്‍ ജയിച്ച് എംഎല്‍എ ആയ വനിതാനേതാവാണ് ഗീതാ ഗോപി. എന്നാല്‍ 2021ല്‍ ആണ് സിസി മുകുന്ദന്‍ ജയിച്ചു. അന്ന് എതിരാളിയായ കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ ലാലൂരിനെ 28000 വോട്ടുകള്‍ക്കടുത്ത് മലര്‍ത്തിയടിച്ച നേതാവാണ് സി.സി. മുകുന്ദന്‍. 2026ല്‍ സുനില്‍ ലാലൂര്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അതിനാല്‍ പ്രധാനപോര് സിസി മുകുന്ദനും ഗീതാഗോപിയും തമ്മിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവിടെ എന്‍ഡിഎയ്‌ക്ക് വേണ്ടി സ്ഥിരമായി ബിഡിജെഎസ് ആണ് മത്സരിച്ചിരുന്നത്. നല്ല വോട്ട് ബേസുള്ള മണ്ഡലമാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം നാട്ടിക മണ്ഡലം. മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യം ഈ മേഖലയുടെ പ്രത്യേകതയാണ്. തരക്കേടില്ലാതെ വോട്ട് അവര്‍ പിടിച്ചിരുന്നു. 2016ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ടിവി ബാബു 33,650 വോട്ടുകള്‍ പിടിച്ചിരുന്നു. 2021ല്‍ ആകട്ടെ ബിഡിജെഎസിന്റെ ലോചനന്‍ അമ്പാട്ട് ഇത് 33,761 വോട്ടുകളായി ഉയര്‍ത്തി. ഈ അടിസ്ഥാന ബിജെപി വോട്ടുകള്‍ക്ക് പുറമെ പ്രതിച്ഛായ വോട്ടുകളും പിണറായി സര്‍ക്കാരിനെതിരായ വോട്ടുകളും ചേരുമ്പോള്‍ അത് സിസി മുകുന്ദന്റെ വിജയമായി മാറുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇക്കുറിയും സി.സി. മുകുന്ദന്റെ ക്ലീന്‍ ഇമേജ് പാര്‍ട്ടിയ്‌ക്കപ്പുറം വോട്ടുകള്‍ നല്‍കാന്‍ നാട്ടികയിലെ വോട്ടര്‍മാരെ പ്രേരിപ്പിക്കുമെന്ന് കരുതുന്നു.