ശ്രീനഗർ : നിരോധിത ജമാഅത്തെ ഇസ്ലാമി (ജെഇഐ) യുടെയും അതിന്റെ വിദ്യാഭ്യാസ അനുബന്ധ സ്ഥാപനമായ ഫലാഹ്-ഇ-ആം ട്രസ്റ്റിന്റെയും (എഫ്എടി) 58 സ്വകാര്യ സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു.
സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി (എസ്ഇഡി) പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർമാർ ഈ സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് നിർദ്ദേശിക്കുന്നു. സ്കൂളുകൾക്ക് നിരോധിത സംഘടനയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് നീക്കം. ഈ സ്കൂളുകളുടെ മാനേജിംഗ് കമ്മിറ്റികളെ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് പ്രതികൂല റിപ്പോർട്ടുകൾ വന്നിരുന്നു.
2010 ലെ ജമ്മു കശ്മീർ സ്കൂൾ വിദ്യാഭ്യാസ നിയമങ്ങളും അനുബന്ധ അറിയിപ്പുകളും അനുസരിച്ചുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ നടപടി. 2019 ഫെബ്രുവരി 28 നാണ് ജമ്മു കശ്മീരിൽ ജെഇഐ നിരോധിച്ചത്.
വിദ്യാർത്ഥികളുടെ അക്കാദമിക് താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഏറ്റെടുക്കലിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച്, എൻറോൾ ചെയ്ത വിദ്യാർത്ഥികളുടെ അക്കാദമിക് കരിയറുകളെ ബാധിക്കാതിരിക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർ ഉചിതമായ നടപടികൾ കൈക്കൊള്ളണം. കൃത്യമായ പരിശോധനയ്‌ക്ക് ശേഷം പുതിയ മാനേജിംഗ് കമ്മിറ്റികൾ നിർദ്ദേശിക്കാനും ദേശീയ വിദ്യാഭ്യാസ നയ മാനദണ്ഡങ്ങൾക്കനുസൃതമായി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിലനിർത്താനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻ ഉത്തരവിന്റെ തുടർച്ചയായാണ് ഈ നീക്കം. 2025 ഓഗസ്റ്റിൽ, കേന്ദ്രഭരണ പ്രദേശത്തുടനീളമുള്ള JeI, FAT എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 215 സ്കൂളുകളുടെ മാനേജ്മെന്റ് ജമ്മു & കശ്മീർ സർക്കാർ ഏറ്റെടുത്തിരുന്നു.കേന്ദ്രം നിയമവിരുദ്ധമായി പ്രഖ്യാപിച്ച സംഘടനകളുമായി ബന്ധപ്പെട്ട സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.