• Tue. Feb 17th, 2026

24×7 Live News

Apdin News

ജയറാം ഇഡി ഓഫീസിൽ; പറയാനുള്ളതെല്ലാം പറയും, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും നടൻ

Byadmin

Feb 17, 2026



കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നടൻ ജയറാം ഇഡി ഓഫീസിലെത്തി. പറയാനുള്ളതെല്ലാം പറയുമെന്നും കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും ജയറാം പറഞ്ഞു. കൊച്ചി ഓഫീസില്‍ എത്തണമെന്ന് കാണിച്ച് ഇഡി നേരത്തേ നടന് നോട്ടീസ് നല്‍കിയിരുന്നു.

ശബരിമലയിൽ 50 വർഷത്തോളം പോകുന്ന ഭക്തനാണ് ഞാൻ. അവിടെ ഒരു കൊള്ള നടന്നിട്ടുണ്ടെങ്കിൽ, തനിക്ക് അറിയാവുന്നതെല്ലാം പറയും. നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരണം. കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതേ വിടുമോയെന്നും ജയറാം ചോദിച്ചു. സ്വര്‍ണക്കൊളളയിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് ഇഡി അന്വേഷണം.

സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം സംബന്ധിച്ച് വിശദമായി ചോദിച്ചറിയാനാണ് നടനെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരിക്കുന്നത്. നേരത്തേ, ശബരിമല സന്നിധാനത്തെ ദ്വാരപാലക പാളി ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ ഉള്‍പ്പടെ എത്തിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി പൂജ നടത്തിയിരുന്നതായി വ്യക്തമായിരുന്നു.

ചെന്നൈയില്‍ മറ്റൊരിടത്ത് സംഘടിപ്പിച്ച പൂജയിലും ജയറാം പങ്കെടുത്തിരുന്നു. ശബരിമല സന്നിധാനത്തെ സ്വര്‍ണപ്പാളികള്‍ വീട്ടിലെത്തിച്ച് പൂജിച്ചാല്‍ ഐശ്വര്യം വര്‍ധിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പലരെയും വലയിലാക്കിയത്. ഇക്കാര്യം ജയറാം സ്ഥിരീകരിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ വച്ചാണ് പരിചയപ്പെടുന്നതെന്നും സൗഹൃദമാണുള്ളതെന്നും അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും ജയറാം നേരത്തേ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

By admin