
ടെഹ്റാന്‍: ഇറാന്‍ ചരക്കുകപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഹോർമുസ് കടലിടുക്കിനെ മോചിപ്പിക്കാന്‍ പട്ടാളത്തെ അയയ്‌ക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അപേക്ഷ നിരസിച്ച് ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍. ഇത് ട്രംപിന് വന്‍ തിരിച്ചടിയായി. യുഎന്‍, യൂറോപ്യന്‍ യൂണിയന്‍, നേറ്റോ എന്നിവിടങ്ങളില്‍ നിന്നും ഇറാന്‍ അടിസ്ഥാന നിയമം ലംഘിച്ചതായി സൂചനകള്‍ ഇല്ലെന്ന് ജര്‍മ്മനി പറയുന്നു.
ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങളിൽ പങ്കുചേരില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെഴ്സ് ബെര്‍ലിനില്‍ പറഞ്ഞു. ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ യുദ്ധം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെയിന്റെ പ്രതിരോധ-വിദേശകാര്യ മന്തിമാർ ഈ തീരുമാനം അറിയിച്ചത്. നേരത്തെ സ്പെയിന്‍ .യുഎസിന് ഇറാനെ ആക്രമിക്കാന്‍ വ്യോമതാവളം നിഷേധിക്കുകയും ചെയ്തിരുന്നു.
സംഘർഷം അവസാനിപ്പിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും അല്ലാതെ താത്കാലിക പരിഹാരങ്ങൾക്കല്ല സ്പെയിൻ പ്രാധാന്യം നൽകുന്നതെന്നും പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് വ്യക്തമാക്കി. യുഎസ് ഇറാനിലെ 160ല്‍പരം വിദ്യാര‍്ത്ഥികളെ കൊന്നൊടുക്കിയ സംഭവത്തില്‍ ഇറ്റലി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധവിമാനങ്ങള്‍ അയയ്‌ക്കില്ലെന്ന് ഇറ്റലി തീരുമാനിച്ചത്.
ഹോർമുസ് കടലിടുക്കിലെ സാഹചര്യം യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നാണെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു. സാമ്പത്തിക താൽപ്പര്യങ്ങൾ എന്തുതന്നെയായാലും യുദ്ധം അവസാനിപ്പിക്കുക എന്ന നിലപാടാണ് യൂറോപ്യൻ യൂണിയൻ സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.