
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെ ലോകശക്തിയായ അമേരിക്ക ഈ യുദ്ധത്തിൽ പരാജയപ്പെടുമെന്ന പ്രശസ്ത ചൈനീസ് പ്രൊഫസര്‍ ജിയാങ് ഷുചിന്റെ പ്രവചനം തെറ്റിയോ? യുദ്ധം 14ാം ദിവസത്തിലേക്ക് കടന്നതോടെ തങ്ങള്‍ വിജയലക്ഷ്യത്തിന് അടുത്തെത്തിയെന്നും ഇറാന്‍ ഇല്ലാതായെന്നുമാണ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.
ഇറാന്റെ വ്യോമസേന, നാവികസേന എന്നിവ ബാക്കിയില്ലെന്നും ഇറാന്‍ സാമ്പത്തികമായും സൈനികമായും തകര്‍ന്നുവെന്നും ഇറാന്റെ കൈവശമുള്ള മിസൈലുകളും ഡ്രോണുകളും കഴിഞ്ഞുവെന്നുമാണ് ട്രംപ് വെള്ളിയാഴ്ച നടത്തിയ യുദ്ധാവലോകനം. ഇനി ഭരണമാറ്റം മാത്രമേ ബാക്കിയുള്ളൂ. മരണക്കിടക്കയില്‍ കിടക്കുന്ന അലി ഖമേനിയുടെ മകന്‍ മൊജ്താബ ഖമേനിയ്‌ക്ക് പകരം പണ്ട് ഇറാന്‍ ഭരിച്ച ഷാ കുടുംബത്തിലെ പിന്‍ഗാമിയായ റെസ പെഹ് ലവിയെ അധികാരത്തിലേറ്റുക എന്ന ഒരു ചടങ്ങ് കൂടിയേ ബാക്കിയുള്ളൂ എന്നാണ് ട്രംപ് പറയുന്നത്.
സൈക്കോ ഹിസ്റ്ററി ആധാരമാക്കിയുള്ള ജിയാങ് ഷുചിന്റെ പ്രവചനം തെറ്റിയോ?
ബീജിംഗിൽ തത്വശാസ്ത്രവും ചരിത്രവും പഠിപ്പിക്കുന്ന ജിയാങ് അമേരിക്കയിലെ യേൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. ഇദ്ദേഹമാണ് ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക തോല്‍ക്കുമെന്ന് പ്രവചിച്ചത്. പ്രെഡിക്റ്റീവ് ഹിസ്റ്ററി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ചരിത്രപരമായ പാറ്റേണുകളും ഗെയിം തിയറിയും വിശകലനം ചെയ്താണ് അദ്ദേഹം ഇറാന്‍-അമേരിക്ക യുദ്ധത്തിന്റെ ഭാവി പ്രവചിച്ചത്. ഐസക് അസിമോവ് എന്ന സയന്‍സ് എഴുത്തുകാരന്റെ സൈക്കോ ഹിസ്റ്ററി എന്ന സങ്കല്പത്തിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജിയാങ് ഷുചിന്‍ പ്രവചനം നടത്തിയത്.
2024-ൽ അദ്ദേഹം നടത്തിയ മൂന്ന് പ്രധാന പ്രവചനങ്ങളിൽ രണ്ടെണ്ണം ഇതിനോടകം സത്യമായിക്കഴിഞ്ഞു. ട്രംപിന്റെ യുഎസ് തെരഞ്ഞെടുപ്പ് വിജയവും തിരിച്ചുവരുവും അദ്ദേഹം പ്രവചിച്ചതുപോലെ തന്നെ സത്യമായി. ഇറാനുമായി ഇസ്രയേലും അമേരിക്കയും യുദ്ധമുണ്ടാകുമെന്നും അദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു. അതും ശരിയായി.
അതിന് ശേഷം അദ്ദേഹം നടത്തിയ ഒരു വലിയ പ്രഖ്യാപനം ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക തോൽക്കുമെന്ന പ്രവചനമായിരുന്നു. ഇതിന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇറാന്റെ ദുര്‍ഘടമായ ഭൂപ്രകൃതിയും ജനസംഖ്യയുമാണ്. ഇറാന്റെ പർവ്വതനിരകൾ നിറഞ്ഞ ഭൂപ്രകൃതിയും വലിയ ജനസംഖ്യയും കാരണം അവിടെ ഒരു അധിനിവേശം നടത്തുക എന്നത് അമേരിക്കയ്‌ക്ക് അസാധ്യമായിരിക്കുമെന്നും ഇത് ചരിത്രത്തിലെ ആതൻസിന്റെ പതനത്തിന് കാരണമായ സിസിലിയൻ പര്യവേഷണത്തിന് സമാനമാകുമെന്ന് ജിയാങ് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ 20 വർഷമായി ഇറാൻ ഈയൊരു സംഘർഷത്തിനായി തയ്യാറെടുക്കുകയാണെന്നും. കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധത്തിലൂടെ ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണ ശേഷി ഇറാൻ കൃത്യമായി പഠിച്ചു കഴിഞ്ഞുവെന്നും ഇത് ഉപയോഗപ്പെടുത്തി ഇറാന്‍ ആഞ്ഞടിക്കുമെന്നായിരുന്നു പ്രവചനം. .
ഹൂതികൾ, ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ സംഘടനകളിലൂടെ അമേരിക്കൻ മനോനിലയെ തകർക്കാനും സാമ്രാജ്യത്വത്തെ ദുർബലപ്പെടുത്താനുമുള്ള തന്ത്രം ഇറാൻ മെനഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുമെന്നും അത് അവസാനിക്കുമ്പോൾ ഇന്നത്തെ ലോകം ഇങ്ങനെയായിരിക്കില്ലെന്നും ജിയാങ് ബ്രേക്കിംഗ് പോയിന്‍റ്സ് എന്ന ഷോയിൽ വ്യക്തമാക്കി. പക്ഷെ നിരന്തരമായ വ്യോമാക്രമണങ്ങളിലൂടെ ഇറാനെ അമേരിക്കയും ഇസ്രയേലും നാമാവശേഷമാക്കുന്നതാണ് കണ്ടത്. ഇറാന്റെ വ്യോമസേന, നാവികസേന എന്നിവയെ ഇല്ലാതാക്കി. ആയത്തൊള്ള അലി ഖമേനിയുടെ കുടുംബാംഗങ്ങളെ മുഴുവന്‍ വധിച്ചു. മകന്‍ മൊജ് താബയാകട്ടെ ആക്രമണത്തില്‍ മുറിവേറ്റ് മരണാസന്നനാണ്. ഇറാന്റെ ആയുധശേഖരം ഏതാണ്ട് തീരാറായി.