• Sun. Jun 8th, 2025

24×7 Live News

Apdin News

ജി ശങ്കരക്കുറുപ്പ്: ദാര്‍ശനികനായ മഹാകവി

Byadmin

Jun 8, 2025


പ്രഥമ ജ്ഞാനപീഠ പുരസ്‌കാരം മലയാള ഭാഷയ്‌ക്ക് നേടിത്തന്ന മഹാകവി ജി. ശങ്കരക്കുറുപ്പ് സമാനതകളില്ലാത്ത സര്‍ഗവൈഭവത്തിനുടമയായിരുന്നു. മിസ്റ്റിക്, പ്രകൃതി ഗായകന്‍, വിപ്ലവകാരി, ഇന്റര്‍നാഷണലിസ്റ്റ്, സിംബലിസ്റ്റ്, ഹ്യൂമനിസ്റ്റ് എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുമ്പോഴും മലയാളത്തിലെ മഹാദാര്‍ശനികനായി അദ്ദേഹം വാഴ്‌ത്തപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അതായത് 1901ല്‍ ജൂണ്‍ 3നാണ് അദ്ദേഹം ജനിച്ചത്. എറണാകുളം ജില്ലയിലെ കാലടിയ്‌ക്കടുത്തുള്ള നായത്തോടാണ് അദ്ദേഹത്തിന്റെ ജന്മദേശം. പിതാവ് നെല്ലിക്കാമ്പള്ളി വാര്യത്ത് ശങ്കരവാര്യരും മാതാവ് വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടിയമ്മയുമായിരുന്നു. 1918ല്‍ പണ്ഡിത പരീക്ഷ പാസായ അദ്ദേഹം 17-ാം വയസ്സില്‍ തന്നെ ഹെഡ്മാസ്റ്റര്‍ ജോലിയില്‍ പ്രവേശിച്ചു. മലയാളം വിദ്വാന്‍ പരീക്ഷ ജയിച്ച് തൃശൂര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അദ്ധ്യാപകനായി. 1937ല്‍ എറണാകുളത്തെ മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായ അദ്ദേഹം 1956ല്‍ പ്രൊഫസര്‍ പദവിയില്‍ നിന്ന് വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, അഖില ഭാരതീയ സാഹിത്യ പരിഷത്ത് അദ്ധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹത്തെ രാജ്യസഭാംഗമായി രാഷ്‌ട്രപതി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ പ്രൊഡ്യൂസറായും സേവനമനുഷ്ഠിച്ചു.

വിശ്വദര്‍ശനം എന്ന കൃതിക്ക് 1961ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 1963ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. കൂടാതെ രാജ്യത്തെ വിവിധ ഭാഷകളിലെ സാഹിത്യകാരന്മാരെ ആദരിക്കാന്‍ ഏര്‍പ്പെടുത്തിയ ജ്ഞാനപീഠ പുരസ്‌കാരത്തിന്റെ ആദ്യ അംഗീകാരം 1965 ല്‍ അദ്ദേഹത്തിന്റെ ഓടക്കുഴല്‍ എന്ന കൃതിക്ക് ലഭിച്ചു. കൊച്ചി രാജാവ് കവിതിലകന്‍ സ്ഥാനം നല്‍കി ആദരിച്ചു. തൃപ്പുണിത്തുറ ശാസ്ത്രസാഹിത്യ സദസ് ‘ശാസ്ത്ര നിപുണന്‍’ പദവി നല്‍കി. സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാര്‍ഡിനും അര്‍ഹനായ അദ്ദേഹത്തെ രാജ്യം പത്മഭൂഷന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
സാഹിത്യ കൗതുകം (നാലു ഭാഗങ്ങള്‍), സൂര്യകാന്തി, ഓടക്കുഴല്‍, പാഥേയം, വിശ്വദര്‍ശനം, നിമിഷം, അന്തര്‍ദാഹം, ജീവനസംഗീതം, മൂന്നരുവിയും ഒരു പുഴയും, മധുരം സൗമ്യം ദീപ്തം എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്. സൂര്യകാന്തി, എന്റെ വേളി, നിമിഷം, വിശ്വദര്‍ശനം, അന്ത്യമാല്യം, സാഗരഗീതം, ജീവനസംഗീതം, നിഴലുകള്‍ നീളുന്നു, പാണനാര്‍, ശിവതാണ്ഡവം എന്നിവ പ്രശസ്ത കവിതകളാണ്. ഇവ കൂടാതെ കാളിദാസ കൃതിയായ മേഘദൂതിന്റെ പരിഭാഷയായി മേഘച്ഛായ, ടഗോറിന്റെ ഗീതാഞ്ജലിയുടെ പരിഭാഷയായ ഗീതാഞ്ജലി, ഒമര്‍ ഖയ്യാമിന്റെ റൂബയ്യാത്തിന്റെ വിവര്‍ത്തനമായ വിലാസ ലഹരി എന്നിവയും രചിച്ചു. ഓര്‍മ്മയുടെ ഓളങ്ങളില്‍ എന്ന കൃതി ആത്മകഥയാണ്.

വന്ദനം സനാതനാനുക്ഷണ വികസ്വര
സുന്ദര പ്രപഞ്ചാദി കന്ദമാം പ്രഭാവമേ
എന്നു തുടങ്ങുന്ന വിശ്വദര്‍ശനത്തിലെ കവിത സനാതന ധര്‍മ്മം ഉദ്‌ഘോഷിക്കുന്ന ദാര്‍ശനിക സങ്കല്പങ്ങളെ കാവ്യമയമാക്കി അവതരിപ്പിച്ചിരിക്കുന്നു.
ഇന്നു ഞാന്‍ നാളെ നീ
ഇന്നു ഞാന്‍ നാളെ നീ
ഇന്നും പ്രതിധ്വനിക്കുന്നിതെന്നോര്‍മ്മയില്‍
എന്ന കവിതാ ശകലം മനുഷ്യമനസ്സിനെ തട്ടിയുണര്‍ത്തി ജീവിത സത്യങ്ങളെ ചൂണ്ടിക്കാണിക്കാന്‍ പോന്നതാണ്.
മന്ദമന്ദമെന്‍ താഴും മുഗ്‌ദ്ധമാം മുഖം പൊക്കി
സുന്ദരദിവാകരന്‍ ചോദിച്ചു മധുരമായ്
ആരു നീയനുജത്തി! നിര്‍ന്നിമേഷമായെന്തെന്‍
തേരു പോകവെ നേരേ നോക്കി നില്ക്കുന്നു ദൂരെ എന്ന സൂര്യകാന്തിയില്‍ അഭിരമിച്ച് നിലക്കുന്ന പ്രണയാര്‍ദ്രമായ മനസ്സിനോടുള്ള ചോദ്യം ഉണര്‍ത്തിവിടുന്ന ഭാവത്തിന്റെ സങ്കല്പം അപാരമാണ്.

ജീവിതമെനിയ്‌ക്കൊരു ചൂളയായിരുന്നപ്പോള്‍
ഭൂവിനാ വെളിച്ചത്താല്‍ വെണ്മ ഞാനുളവാക്കി
എന്ന് സ്വകര്‍മ്മത്തെപ്പറ്റി അഭിമാനം കൊള്ളുന്ന കവി എല്ലായിടത്തും മനുഷ്യമനസ്സിന്റെ ഉള്ളറകളില്‍ നിറഞ്ഞു നില്ക്കുന്ന സനാതന സങ്കല്പങ്ങളെ തട്ടിയുണര്‍ത്തുകയാണ് ചെയ്യുന്നത്.

ജീവനസംഗീതം എന്ന കവിതാ സമാഹാരത്തിലെ ദാര്‍ശനിക പരിവേഷമുള്ള കവിതയായ നിഴലുകള്‍ നീളുന്നു എന്ന കവിതയില്‍
പഴകും തോറുമേറുന്നു
പാരം മമതയെങ്കിലും
ഈ വീടുവിട്ടിറങ്ങീടാ-
നിനി ത്താമസമില്ലമേ
എന്ന ചിന്തയിലൂടെ കടന്ന് ജീവിതത്തിന്റെ പിന്നിട്ട വഴികളിലൂടെ ഓര്‍മ്മകളെ കടത്തിവിട്ടിട്ട് പറയുകയാണ്
ഈയോര്‍മ്മതന്‍ കൂടിവിടെ
യിറുത്തിട്ടിട്ട് പോവണം
കരിമ്പടം പുതച്ചിട്ട്
കാത്തു നില്ക്കുകയാണൊരാള്‍
ഒടുവില്‍ കണ്ടെത്തുന്ന ഒരാശ്വാസ വാക്കായി
നിത്യമാനസബന്ധങ്ങള്‍
നിരാലംബങ്ങളൂഴിയില്‍
എന്ന് വിശ്വസിക്കുകയാണ്.

സര്‍ഗധനനായ ഈ മഹാകവിയെ അദ്ദേഹത്തിന്റെ കാവ്യസമൃദ്ധിയിലും ഭാവ സങ്കല്പങ്ങള്‍ക്കനുസരിച്ചും പല തരത്തില്‍ വിശേഷിപ്പിക്കാന്‍ കഴിയുമെങ്കിലും അതിനെല്ലാം അദ്ദേഹം അര്‍ഹനായിരിക്കുമ്പോഴും അദ്ദേഹം ഉദാത്ത ദാര്‍ശനികനായ ഒരു കവിയായിരുന്നു എന്നതാണ് പരമമായ സത്യം. അതുകൊണ്ടാണ് സനാതന ധര്‍മ്മത്തിന്റെ പവിത്ര ഭൂമിയായ ഈ ദേശത്തിന്റെ ബഹുമതി അര്‍ഹരായവര്‍ക്ക് നല്‍കുന്ന വേളയില്‍ അദ്ദേഹത്തെ പ്രഥമഗണനീയനായി കണ്ടറിഞ്ഞതും അംഗീകരിച്ചതും.

മലയാള കവിതയില്‍ സുഗന്ധം പരത്തി നില്ക്കുന്ന ഒട്ടേറെ നറുപുഷ്പങ്ങള്‍ നിറയെവിരിയിച്ച് ഒരു വസന്തകാലം നല്കിയ ആ പുണ്യാത്മാവ് 1978 ഫെബ്രുവരി 2ന് തന്റെ കര്‍മ്മരംഗം വിട്ടൊഴിഞ്ഞ് പരലോകം പൂകി. കാലമെത്ര കഴിഞ്ഞാലും ആസ്വാദകന്റെ മനസ്സിനുള്ളില്‍ ആ വസന്തകാലം തെളിഞ്ഞു നില്ക്കുക തന്നെ ചെയ്യും.



By admin