• Sun. Feb 22nd, 2026

24×7 Live News

Apdin News

ജീവനക്കാരുടെയും സംരംഭകരുടെയും ഡേറ്റ സര്‍ക്കാര്‍ വിറ്റു; സ്പാര്‍ക്കും മെഡിസെപ്പും സംശയനിഴലില്‍

Byadmin

Feb 22, 2026



തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടുള്ള രാഷ്‌ട്രീയ പ്രചാരണത്തിനു വേണ്ടി പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെയും സ്വകാര്യ സംരംഭകരുടെയും ഡേറ്റ ചോര്‍ത്തി വിറ്റു. ഇതോടെ സ്പാര്‍ക്കും മെഡിസെപ്പും വ്യവസായ വകുപ്പും സംശയനിഴലിലായി. സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യ സംരംഭകരും കടുത്ത ആശങ്കയിലാണ്.

വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് സിപിഎമ്മിന്റെ പിആര്‍ വര്‍ക്കിന് നേതൃത്വം നല്‍കുന്ന സ്വകാര്യ ഗ്രൂപ്പിനാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നവരുടെയും സ്വകാര്യ സംരംഭകരുടെയും സ്വകാര്യ ഫോണ്‍നമ്പരിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് വാട്‌സ്ആപ്പ് ചാനല്‍ വഴി സന്ദേശങ്ങള്‍ അയച്ചതോടെയാണ് ഡേറ്റ ചോര്‍ന്ന വിവരം പുറത്തായത്. സ്പാര്‍ക്കിലെ വിവരങ്ങളുടെ കൃത്യതയില്ലായ്‌മയെക്കുറിച്ച് സിഎജി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നതാണ്. വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണമായും ചോര്‍ന്നുവെന്നാണ് സംശയം.

സര്‍ക്കാരിന്റെ നേട്ടങ്ങളും വാഗ്ദാനങ്ങളുമാണ് മുഖ്യമന്ത്രിയുടെ സന്ദേശമായി ഓരോ ഫോണിലും എത്തിയത്. മുഖ്യമന്ത്രിയുടെ ചിത്രമുള്ള സന്ദേശത്തില്‍ ഓരോരുത്തരെയും പേരെടുത്താണ് അഭിസംബോധന ചെയ്യുന്നത്. ജീവനക്കാരുടെ അറിവോ, സമ്മതമോ ഇല്ലാതെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിആര്‍ ഏജന്‍സിക്ക് കൈമാറിയത് ദുരൂഹമാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കില്‍ നിന്നും മെഡി. ഇന്‍ഷ്വറന്‍സ് വിഭാഗമായ മെഡിസെപ്പില്‍ നിന്നും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി കൈമാറിയതിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടു നടന്നതായും സംശയമുണ്ട്. ജീവനക്കാരുടെ ആസ്തി വരുമാന വിവരവും രോഗവിവരവും ചോര്‍ത്തിയെടുത്ത സ്വകാര്യ ഏജന്‍സി ഈ ഡേറ്റ വന്‍കിട വിദേശമരുന്നുകമ്പനികള്‍ക്കും ബാങ്കിംഗ്-ഇന്‍ഷ്വറന്‍സ് ഗ്രൂപ്പുകള്‍ക്കും മറിച്ചുവിറ്റേക്കുമെന്ന ആശങ്കയിലാണ് ജീവനക്കാരും സംരംഭകരും. ഡേറ്റ തീവ്രവാദ ഗ്രൂപ്പുകളിലേക്കും അന്തര്‍ദ്ദേശീയ സാമ്പത്തിക തട്ടിപ്പുകാരിലേക്കും എത്താനുള്ള സാധ്യതയും തള്ളാനാകില്ല. ഡേറ്റ കച്ചവടത്തിലെ സാമ്പത്തിക നേട്ടം സിപിഎമ്മിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിയേക്കാം.

സര്‍ക്കാര്‍ നടപടി കടുത്ത നിയമലംഘനമാണ്, ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണ്. ഡേറ്റ കച്ചവടത്തിന്റെ ഉള്ളുകള്ളികള്‍ വരുംനാളുകളില്‍ സംസ്ഥാന രാഷ്‌ട്രീയത്തില്‍ വന്‍ചലനങ്ങള്‍ക്ക് വഴിവച്ചേക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ എതിര്‍പ്പും ആശങ്കയുമായി രംഗത്തുവന്നിട്ടുണ്ട്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് കനത്ത തിരിച്ചടിയാകും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ ഫോണ്‍ നമ്പരിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ടി.ഐ. അജയകുമാറും ജനറല്‍ സെക്രട്ടറി അജയ് കെ. നായരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

By admin