
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഹിന്ദുക്കളുടെ ദുരവസ്ഥ അനുദിനം മോശമായി വരികയാണ്. പാകിസ്ഥാനിൽ ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരായിട്ടാണ് കണക്കാക്കുന്നത്. പ്രധാനമന്ത്രിയോ പ്രസിഡന്റോ ആകാനുള്ള അവകാശം പോലും ഹിന്ദുക്കൾക്ക് ഭരണഘടന നിഷേധിക്കുന്നു. മാത്രമല്ല പാകിസ്ഥാനിൽ അവശേഷിക്കുന്നത് രണ്ട് ശതമാനത്തിൽ താഴെ ഹിന്ദുക്കളാണ്. ഇതിന് പുറമെ കാലകാലങ്ങളായിപാകിസ്ഥാനിലെ ഭൂരിഭാഗം ഹിന്ദുക്കളും നിർബന്ധിതമായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ ഘട്ടത്തിലും അവർ വിവേചനമാണ് നേരിടുന്നത്.
ഇത്തരം നിരവധി വിഷയങ്ങൾ കഴിഞ്ഞ ദിവസം പാകിസ്ഥാൻ സെനറ്റർ ദനേഷ് കുമാർ പാർലമെന്റിൽ പ്രകടിപ്പിച്ചു.
ബലൂചിസ്ഥാനിൽ നിന്നുള്ള പാർലമെന്റ് അംഗവും ബലൂചിസ്ഥാൻ അവാമി പാർട്ടിയുടെ സെനറ്ററുമാണ് ദനേഷ് കുമാർ. പാകിസ്ഥാൻ പാർലമെന്റിൽ തന്നെ “കാഫിർ” എന്ന് വിളിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തു. “നിങ്ങൾ എന്തിനാണ് മതത്തെ തൂക്കിനോക്കുന്നത്? ഞാൻ ഒരു ഹിന്ദുവാണ്, എന്നെ എന്തിനാണ് കാഫിർ എന്ന് വിളിക്കുന്നത്? ഇതും പാകിസ്ഥാൻ ഭരണഘടനയിൽ ഉൾപ്പെടുത്തണമോ” – അദ്ദേഹം ചോദിച്ചു.
പാകിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരായ വിവേചനം
നേരത്തെ 2024 ഏപ്രിൽ 30 ന് പാകിസ്ഥാനിലെ ഹിന്ദു നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ രാജ്യത്തെ സിന്ധ് പ്രവിശ്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിക്കുകയും ഹിന്ദു സമുദായത്തിലെ പെൺകുട്ടികളെ നിർബന്ധിതമായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. “സിന്ധിലെ കൊള്ളക്കാർ നമ്മുടെ ഹിന്ദു പെൺകുട്ടികളെ നിർബന്ധിതമായി മതപരിവർത്തനം ചെയ്യുന്നു. ജനവാസ കേന്ദ്രങ്ങളുള്ള പ്രദേശങ്ങളിൽ പെൺകുട്ടികളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുന്നു. അതേസമയം രാജ്യത്ത് ആരും ആരെയും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യരുതെന്ന് പറയുമ്പോഴാണ് ഈ കുറ്റകൃത്യങ്ങൾ നടക്കുന്നത് ” –
പാകിസ്ഥാൻ പാർലമെൻ്റിൽ അദ്ദേഹം പറഞ്ഞു.
അതേ സമയം കഴിഞ്ഞ വർഷം പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള യുവതികൾക്കും പെൺകുട്ടികൾക്കും സംരക്ഷണം ലഭിക്കാത്തതിൽ യുഎൻ വിദഗ്ധർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. “ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികൾ നിർബന്ധിത മതപരിവർത്തനം, തട്ടിക്കൊണ്ടുപോകൽ, ബാലവിവാഹം, നിർബന്ധിത വിവാഹം, ഗാർഹിക അടിമത്തം, ലൈംഗിക അതിക്രമങ്ങൾ എന്നിവയ്‌ക്ക് ഇരയാകുന്നുവെന്നാണ് യുഎൻ വിദഗ്ധർ പറഞ്ഞത്.
ഇതിന് പുറമെ മത ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള യുവതികളെയും പെൺകുട്ടികളെയും ഇത്തരം ഹീനമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയമാക്കുന്നതും അത്തരം കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടാതിരിക്കുന്നതും ഇനി ന്യായീകരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.