
ടെഹ്റാന്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കരയുദ്ധം തുടങ്ങാറായെന്ന് ആശങ്ക. കരയുദ്ധത്തെ സഹായിക്കുന്ന യുഎസ്എസ് ട്രിപ്പൊളി എന്ന യുദ്ധക്കപ്പല്‍ ഇറാനിലേക്ക് പുറപ്പെട്ട സാഹചര്യത്തിലാണ് ആശങ്ക വര്‍ധിക്കുന്നത്. ഈ കപ്പലിലാകട്ടെ 2500 മറീനുകള്‍ ഉണ്ട്. കടലിലും കരയിലും യുദ്ധം ചെയ്യാന്‍ സമര്‍ത്ഥരാണ് മറീനുകള്‍.
ഹോര്‍മുസ് കടലിടുക്കിലൂടെ യുഎസിന്റെ കപ്പലുകളെ അയച്ചില്ലെങ്കില്‍ ഇറാന്റെ എണ്ണ വ്യാപാരത്തിന്റെ സിരാകേന്ദ്രമായ ഖാര്‍ഗിലെ എണ്ണ ടെര്‍മിനലുകള്‍ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ട്രംപ് കരയുദ്ധത്തിന്റെ സാധ്യത കൂടി ട്രിപ്പോളി എന്ന യുദ്ധക്കപ്പലിന്റെ വരവോടെ തുറന്നിരിക്കുകയാണ്. നേരത്തെ ഇറാഖിലെ കുര്‍ദ്ദുകളെ കരയുദ്ധത്തിന് ഇറാനിലേക്ക് വിടാമെന്ന് അമേരിക്ക തീരുമാനിച്ചിരുന്നു. എന്നാല്‍ കുര്‍ദ്ദുകള്‍ വരാന്‍ കൂട്ടാക്കാതായതോടെയാണ് സ്വന്തം പട്ടാളക്കാരെ കരയുദ്ധത്തിന് അയയ്‌ക്കാമെന്ന് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.
മിഡിൽ ഈസ്റ്റിലുടനീളമുള്ള അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡാണ് യുഎസ് എസ് ട്രിപ്പൊളിയെ അയയ്‌ക്കാനുള്ള തീരുമാനം എടുത്തത്. ഈ നീക്കം അമേരിക്ക വിശാലമായ ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ് എന്നതിന്റെ സൂചനയാണ് നൽകുന്നത്.
വ്യോമാക്രമണം നടത്താനും വ്യോമതാവളത്തിന്റെ സഹായമില്ലാതെ തന്നെ ആക്രമണങ്ങള്‍ ഏകോപിപ്പിക്കാനുമുള്ള സൗകര്യം യുഎസ്എസ് ട്രിപൊളിയിലുണ്ട്. കപ്പൽ എത്തുന്നതോടെ യുഎസ് സൈന്യം ഇറാൻ ലക്ഷ്യമാക്കി കൂടുതൽ നീക്കം നടത്തിയേക്കും. പശ്ചിമേഷ്യയിലുടനീളം 50,000ലേറെ യുഎസ് സൈനികരെ ഇതിനകം വിന്യസിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.