വാഷിംഗ്ടൺ : അടിയന്തര സാഹചര്യങ്ങളിൽ സ്ത്രീകളെ ഗർഭഛിദ്രം ചെയ്യാൻ രാജ്യത്തെ ആശുപത്രികൾക്ക് അനുമതി നൽകുന്ന മാർഗ്ഗനിർദ്ദേശം പിൻവലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അറിയിച്ചു.
മെഡിക്കൽ അടിയന്തരാവസ്ഥകളിൽ നിന്ന് സ്ത്രീകളെ രക്ഷിക്കാൻ ആവശ്യമായ ഗുരുതരമായ കേസുകളിൽ ഗർഭഛിദ്രം അനുവദിക്കുന്നതിനായി മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടമാണ് ഈ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്. ബൈഡൻ സർക്കാരിന്റെ ഈ നയം ഇനി നടപ്പാക്കില്ലെന്ന് ട്രംപ് ഭരണകൂടം ചൊവ്വാഴ്ച പറഞ്ഞു.
അതേ സമയം ഈ പ്രഖ്യാപനത്തിന് ശേഷം ചില ഡോക്ടർമാരും ഗർഭഛിദ്ര അവകാശ പിന്തുണക്കാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ നിരോധനം കർശനമായി നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിലെ അടിയന്തര സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് ഇനി ഗർഭഛിദ്രം നടത്താൻ കഴിയില്ല എന്നതാണ് ആശങ്ക.
ജീവൻ രക്ഷിക്കുന്ന ഗർഭഛിദ്രങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ സ്ത്രീകൾ അടിയന്തര മുറികളിൽ മരിക്കുന്നതാണ് ട്രംപ് ഭരണകൂടം ഇഷ്ടപ്പെടുന്നതെന്ന് സെന്റർ ഫോർ റീപ്രൊഡക്റ്റീവ് റൈറ്റ്സിന്റെ പ്രസിഡന്റും സിഇഒയുമായ നാൻസി നോർത്തപ്പ് ഒരു പ്രസ്താവനയിൽ പറഞ്ഞു.