ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പൗരന്റെ സപ്തസ്വാതന്ത്ര്യങ്ങളും കവര്‍ന്നെടുത്ത സമയമായിരുന്നു അത്. 1975 ജൂണ്‍ 25 ന് രാത്രിയായിരുന്നു പ്രഖ്യാപനം. അതിനെതിരെ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. കേരളത്തില്‍ ശക്തിയും സ്വാധീനവും പോരാട്ടവീര്യവും സ്ഥാനത്തും അസ്ഥാനത്തും പ്രകടിപ്പിക്കുന്ന സിപിഎമ്മുകാര്‍ പഞ്ചപുച്ഛമടക്കി കഴിയുന്നകാലം. ആ കാലത്താണ് അധികം ശക്തിയോ സ്വാധീനമോ ഇല്ലാത്ത ഒരു കൂട്ടര്‍ അടിയന്തരാവസ്ഥക്കെതിരെ രണ്ടും കല്പിച്ച് സമരത്തിനിറങ്ങുന്നത്. ലോക സംഘര്‍ഷ സമിതി എന്ന പേരില്‍ പ്രൊഫ. എം.പി. മന്മഥന്‍ അധ്യക്ഷനായ സമിതി 1975 നവംബര്‍ 14 ന് സമരം തുടങ്ങുന്നത്. ഒരു താലൂക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ സമരം നടത്തിയത് കാസര്‍കോഡാണ്. നാലുഘട്ടം സമരം നടന്നുകഴിഞ്ഞു. ഇനി എന്ത് എന്നാലോചിക്കാന്‍ ഒരു രഹസ്യയോഗം കൂടാന്‍ തീരുമാനിച്ചു. യോഗം എവിടെ? എങ്ങിനെ? എന്നതൊക്കെ വലിയ പ്രശ്‌നമായിരുന്നു.
കാസര്‍കോട് ആര്‍എസ്എസിന്റെ ദൃഷ്ടിയില്‍ പ്രവര്‍ത്തനം നോക്കുന്നത് കര്‍ണാടകയാണ്. ജനസംഘത്തിന്റെ പ്രവര്‍ത്തനം കേരളത്തിലും. ഞാനന്ന് കാസര്‍കോട് താലൂക്കില്‍ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു. കാസര്‍കോടെത്തിയിട്ട് 10 ദിവസം കഴിയുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥയിലെ ഒളിപ്രവര്‍ത്തനം കര്‍ണാടകയുടെ മേല്‍നോട്ടത്തിലായിരുന്നു. കാസര്‍കോട് താലൂക്കില്‍ അന്ന് സംഘത്തിന്റെ പ്രവര്‍ത്തകരാണ് എനിക്ക് കൂട്ട്. ശിവറാം കാറന്ത്, കജംപാടി സുബ്രഹ്മണ്യ ഭട്ട്, വെങ്കിട്ടരമണഭട്ട്, കാനത്തൂര്‍ ഗോപാലകൃഷ്ണഭട്ട് തുടങ്ങിയവര്‍. കജംപാടി പിന്നീട് കര്‍ണാടക പ്രാന്തകാര്യവാഹ് ആയി. കാനത്തൂര്‍ ഗോപാലകൃഷ്ണഭട്ട് ഏതാണ്ട് കേരളത്തിലെ ടി.വി. പ്രസാദ് ബാബുവിന്റെ അതേ മാതൃകയാണ്. പ്രവര്‍ത്തനത്തിലും ശുഷ്‌കാന്തിയിലുമെല്ലാം. പ്രവര്‍ത്തകരെ കണ്ടെത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും ചുമതലകള്‍ ഏല്‍പ്പിക്കുന്നതിലുമെല്ലാം ശ്രദ്ധിച്ചിരുന്ന ഗോപാകൃഷ്ണ ഭട്ടിന്റെ നിര്‍ദ്ദേശമായിരുന്നു ബൈഠക്ക് ‘സ്വര്‍ഗ്ഗ’യില്‍ നടത്തിയാലോ എന്ന്. ഞാനാദ്യം കേള്‍ക്കുന്ന പേരാണത്. മഞ്ചേശ്വരത്ത് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം. അവിടെ ഒറ്റപ്പെട്ട ഒരു വീടുണ്ട്. അവിടെ എത്താന്‍ ബസ്സിറങ്ങി നാലഞ്ച് കിലോമീറ്റര്‍ നടക്കണം. എല്ലാവരും അത് ശരിവച്ചു. കൂട്ടമായി നടന്നുപോകാനാവില്ല. ആ രീതിയില്‍ പ്ലാന്‍ ചെയ്ത് നടത്തം തുടങ്ങി. വൈകിട്ടാരംഭിച്ച യാത്ര ഏഴി മണിയാകുമ്പോള്‍ യോഗസ്ഥലത്തെത്തി. 8 മണിക്ക് യോഗം ആരംഭിച്ചു. ഓരോരുത്തരും പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്‌ക്കാന്‍ തുടങ്ങി. പകുതിപേര്‍ കാര്യം പറഞ്ഞുതുടങ്ങിയപ്പോള്‍ എതിര്‍വശത്തെ മലഞ്ചരിവിലൂടെ ഒരു ജീപ്പ് വരുന്നു. ഈ വിടിനുനേരെയാണ് വരുന്നതെന്ന് മനസ്സിലായി. ഈ സമയത്ത് ഒരു ജീപ്പ് വരണമെങ്കില്‍ അത് പോലീസ് തന്നെ എന്ന് ഏതാണ്ട് എല്ലാവരും ഉറപ്പിച്ചു. ഇനി എന്താണ് വഴി എന്നായി പിന്നെ എല്ലാവരുടെയും ചിന്ത. ചുറ്റുവട്ടവും വനമാണ്. മലകയറാനാണ് തീരുമാനം. ഓരോരുത്തരും സ്വന്തം തടിനോക്കാനായിരുന്നു നിര്‍ദ്ദേശം. മറ്റൊന്നും ആലോചിച്ചില്ല. മല ചവിട്ടുക തന്നെ. ലൈറ്റ് അടിയ്‌ക്കാന്‍ വഴിയില്ല. പുറപ്പെട്ട വീട്ടിലാണെങ്കില്‍ മണ്ണെണ്ണ വിളക്കല്ലാതെ മറ്റൊരു വഴിയുമില്ല.
മലഞ്ചരിവില്‍ ഡിസംബര്‍ മാസത്തെ അവസ്ഥ അറിയാമല്ലോ. കൊടും തണുപ്പ്. വനത്തിനുള്ളില്‍ എന്തൊക്കെ ഉണ്ടെന്ന് ഒരു നിശ്ചയവുമില്ല. മലമടക്കില്‍ ഓരോരുത്തരും സ്ഥലം കണ്ടെത്തി. കരിയില കവചമാക്കി തണുപ്പുമാറ്റാന്‍ നോക്കി. എന്നിട്ടും രക്ഷയില്ല. രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജീപ്പ് വീട്ടിനടുത്തെത്തി. വന്നയാള്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ്. ബി. ഗണപതിഭട്ട് (ബാല്‍ക്കള). മലകയറിയവരെ തിരിച്ചിറക്കണ്ടെ. ഒരു മണിക്കൂറെടുത്ത് എല്ലാവരേയും തിരിച്ചുവിളിച്ചു. യോഗം തുടങ്ങി. ഇദ്ദേഹം ജീപ്പിലാണെത്തുക എന്ന് ആരെയും അറിയിച്ചിരുന്നില്ല. എന്തായാലും ‘സ്വര്‍ഗ’ത്തിലെ ആ രാത്രി ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മയായി.
ഇതിനിടയില്‍ ഒന്നും രണ്ടും ഘട്ടം സമരം തീര്‍ന്നപ്പോള്‍ കാസര്‍കോട് സബ് ജയില്‍ നിറഞ്ഞു. എന്തുചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥര്‍ കുഴങ്ങി. എഎസ്പി അച്യുതരാമന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍നായര്‍, സബ് ഇന്‍സ്‌പെക്ടര്‍ കൊയിലാണ്ടി ബാലകൃഷ്ണന്‍. മൂന്നുപേരും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അറസ്റ്റുചെയ്യപ്പെടുന്നവരെ വിദൂര സ്ഥലങ്ങളില്‍ കൊണ്ടുവിടുക എന്നത്. ആദ്യദിവസം ബന്തടുക്കയിലാണ് കൊണ്ടുവിട്ടത്. കാസര്‍കോടുനിന്ന് 30 കിലോമീറ്ററോളം അകലെയാണിത്. തിരിച്ച് പിറ്റേന്ന് എത്തിയവരാണ് ഈ വിവരം അറിയിച്ചത്. വെള്ളമോ ഭക്ഷണമോ കിടക്കാനിടമോ കിട്ടാതെ അലഞ്ഞവരുടെ ദുഃഖവും ദുരിതവും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അടുത്ത സമരം നടന്ന ദിവസം നേരത്തെ ചെയ്തതുപോലെ പുതിയ സ്ഥലത്തേക്ക് കൊണ്ടുവിടാനാണ് പോലീസ് പ്ലാന്‍ ചെയ്തത്. ഇത്തവണ ആദൂര്‍. നേരത്തെ സൂചിപ്പിച്ച അതേ ദൂരം. സമരക്കാരെയും കൊണ്ടുപോകുന്ന വണ്ടിക്ക് പിറകെ ഒരു കാറില്‍ ഞാനുള്‍പ്പെടെ മൂന്നുപേര്‍ പിന്തുടര്‍ന്നു. ചെര്‍ക്കള എത്തുംമുന്‍പ് എഎസ്പിയും സര്‍ക്കിളും കാര്‍ തടഞ്ഞു. മൂന്നുപേരെയും അറസ്റ്റുചെയ്ത് വിദ്യാനഗരിയിലെ എഎസ്പി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തു. രണ്ടുപേര്‍ക്ക് നന്നായി തല്ലുകിട്ടി. മൂന്നാമത് എന്റെ ഊഴമാണ്. എന്നെ വിളിച്ചപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ നായര്‍ ഇടപെട്ടു. ഇവനെ ഞാന്‍ ചോദ്യം ചെയ്യാം സര്‍. എന്നാല്‍ നിങ്ങള്‍ ചോദ്യം ചെയ്യ് എന്നുപറഞ്ഞ് സര്‍ക്കിളിന്റെ മുന്നിലേക്ക് തള്ളി. സര്‍ക്കിളിനെ എനിക്കറിയാം. കണ്ണൂരില്‍ ജനസംഘം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന പി.വി. രാമചന്ദ്രന്റെ അളിയനാണദ്ദേഹം. ഉപദേശമായിരുന്നു കൃഷ്ണന്‍ നായര്‍ ചെയ്തത്. ‘ഞാന്‍ പറഞ്ഞാല്‍ പോകില്ലെന്നറിയാം. ഏതായാലും നീ ഇവിടെ നിന്ന് പോണം. രാമചന്ദ്രന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. കണ്ണൂരും ഇവിടെ ചെയ്യുന്നതെല്ലാം ചെയ്യാമല്ലൊ.’ അടിയന്തരാവസ്ഥ തീരുംവരെ ഞാന്‍ കാസര്‍കോട് തന്നെ നിന്നു. സര്‍ക്കിളിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാകാനും കഴിഞ്ഞു.
കാസര്‍കോട് പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ അവിടെ എന്റെ നാട്ടുകാരന്റെ അമ്മാവനുണ്ടായിരുന്നു. പോലീസുകാരന്‍ കുഞ്ഞിക്കണ്ണന്‍. മലപ്പട്ടം സ്വദേശിയാണ്. അയാള്‍ കിടക്കാന്‍ വിരിയും പുതയ്‌ക്കാന്‍ കമ്പിളിയും തന്നു. ഇത് കണ്ട് പോലീസുകാരുടെ കമന്റ് ‘ഓ പോലീസ് സ്റ്റേഷനിലും വിഐപി പരിഗണനയോ? എന്തിനാണിങ്ങനെ തല്ലുകൊള്ളാന്‍ ഇറങ്ങിപ്പുറപ്പെടുന്നേ!
കാസര്‍കോട് എഎസ്പി ആയിരുന്നപ്പോള്‍ അച്യുതരാമന്‍ ചെയ്ത ദ്രോഹം അവര്‍ണനീയവും അപകടകരവുമായിരുന്നു. കവുങ്ങുകളെല്ലാം വെട്ടിയിട്ടു. കൃഷ്ണഭട്ടിന്റെ വസ്ത്രക്കട കത്തിച്ചു. ഉണങ്ങിയ അടയ്‌ക്ക തോട്ടിലെറിഞ്ഞ് നശിപ്പിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഡിജിപി ആയപ്പോള്‍ കാസര്‍കോട് രഹസ്യമായെത്തി വീട്ടമ്മയോട് ക്ഷമാപണം നടത്തുകയും ചെയ്തു.