• Mon. Feb 23rd, 2026

24×7 Live News

Apdin News

ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ വാശിയില്‍; ആരോഗ്യ മേഖല വന്‍ പ്രതിസന്ധിയില്‍

Byadmin

Feb 23, 2026



തിരുവനന്തപുരം: സമരം അവസാനിപ്പിക്കാതെ ഡോക്ടര്‍മാരുമായി ചര്‍ച്ചയില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് രോഗികള്‍ക്ക് ദുരിതമായി. ആവശ്യങ്ങള്‍ പരിഗണിക്കാതെ പിന്നോട്ടില്ലെന്ന് കെജിഎംസിടിഎ വ്യക്തമാക്കി. സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് ധാര്‍ഷ്ട്യമെന്നും സംഘടന ആരോപിച്ചു. മിടുക്കരായ പിജി വിദ്യാര്‍ത്ഥികള്‍ ഉള്ളതുകൊണ്ടാണ് പ്രതിസന്ധി രൂക്ഷമാകാതെ മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ സര്‍ക്കാരിന്റെ മേന്മ കൊണ്ടല്ലെന്നും സംഘടന കുറ്റപ്പെടുത്തി. 2016 മുല്‍ 2026 വരെ ഏകദേശം 57 മാസത്തെ ശമ്പള കുടിശിക കിട്ടാനുണ്ട്. ന്യായമായ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി.

അതേസമയം തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ സമരം ശക്തമാക്കാന്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ തീരുമാനം. സമരം ജില്ലാതലത്തില്‍ നിന്നും സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട എല്ലാ ഡ്യൂട്ടികളും ബഹിഷ്‌കരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. ഇന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒപി ബഹിഷ്‌കരണം തുടരാനും നാളെ തിരുവനന്തപുരം ജില്ല മുഴുവന്‍ ഒപി ബഹിഷ്‌കരണം നടത്താനുമാണ് സംഘടനയുടെ തീരുമാനം. മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ ജില്ലാ ജനറല്‍ ബോഡിയിലാണ് തീരുമാനം എടുത്തത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോ. ബിന്ദുവിനെ തിരിച്ചെടുക്കണമെന്നതാണ് പ്രധാന ആവശ്യം. കൂടാതെ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നും ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

 

By admin