ടെഹ്‌റാന്‍: ഇറാന്‍ ആണവകേന്ദ്രങ്ങള്‍ യു.എസ് ബോംബിട്ട് തകര്‍ത്തതിനെത്തുടര്‍ന്ന് പ്രധാന എണ്ണ ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. യുഎസ്–ഇറാൻ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണു തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയത്. ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനംകൂടി വന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
ആഗോള എണ്ണ-വാതക വിതരണത്തെ സാരമായി ബാധിക്കുന്ന തീരുമാനമാണിത്. സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ, ഖത്തര്‍, ഇറാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതി ഏതാണ്ട് പൂര്‍ണമായും ഹോര്‍മുസ് കടലിടുക്കിലൂടെയാണു കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ‘ചോക്ക് പോയിന്റു’കളിലൊന്നായി ഇടുങ്ങിയ ഈ ജലപാതയെ കണക്കാക്കുന്നു. കാലങ്ങളില്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍നിന്നുള്ള എണ്ണപ്രവാഹം കൂടുതലും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കായിരുന്നു. എന്നലിന്ന് അടച്ചുപൂട്ടലിന്റെ ആഘാതം ഏറ്റവുമധികം വഹിക്കേണ്ടിവരിക ചൈന ഉള്‍പ്പെഴെടയുള്ള ഏഷ്യന്‍ മേഖയ്‌ക്കായിരിക്കും.
പേര്‍ഷ്യന്‍ ഗള്‍ഫിനെ അറേബ്യന്‍ കടലുമായും ഇന്ത്യന്‍ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്നത് ഹോര്‍മിസ് കടലിടുക്കാണ്. ഇറാനെ (വടക്ക്) ഇത് അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് (തെക്ക്) വേര്‍തിരിക്കുകയും ചെയ്യുന്നു. ഹോര്‍മിസ് കടലിടുക്കിലെ ഏറ്റവും ഇടുങ്ങിയ സ്‌ഥലത്തിന് ഏകദേശം 33 കിലോമീറ്ററേ വീതിയുള്ളൂ. ഇതുവഴിയുള്ള കപ്പല്‍ പാതകളാകട്ടെ, അതിലും കൂടുതല്‍ ഇടുങ്ങിയതാണ്. ഓരോ ദിശയിലേക്കും മൂന്നു കിലോമീറ്റര്‍ മാത്രം വീതി. ഇന്ത്യയെ സംബന്ധിച്ചും വളരെ പ്രധാനമുള്ള ജലപാതയാണു ഹോര്‍മുസ് കടലിടുക്ക് .
പ്രതിദിനം രണ്ടു ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ രാജ്യം ഇതുവഴി കൊണ്ടുവരുന്നുണ്ട്. എന്നാല്‍ ഇറക്കുമതി സ്രോതസുകള്‍ വൈവിധ്യവത്‌കരിച്ച ഇന്ത്യക്ക് അടച്ചുപൂട്ടല്‍ വന്‍ തലവേദനയായേക്കില്ല. റഷ്യയില്‍നിന്ന് യു.എസിലേക്കും ബ്രസീലിലേക്കുമുള്ള ബദല്‍ സ്രോതസുകള്‍ എളുപ്പത്തില്‍ ഇന്ത്യക്കു ലഭ്യമാകുമെന്നു വിദഗ്‌ധര്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്ക് വിട്ട് സൂയസ് കനാല്‍, ഗുഡ് ഹോപ്പ് മുനമ്പ് വഴിയുള്ളതാണ് റഷ്യയുടെ എണ്ണപ്പാത.അതേസമയം, ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജവിതരണ മേഖലയില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കം വിലകളില്‍ ഹ്രസ്വകാല പ്രത്യാഘാതമുണ്ടാക്കാം. എണ്ണവില ബാരലിന് 80 ഡോളറായി ഉയരാന്‍ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.