
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എല്ലാ കുറ്റവും തന്ത്രിക്കു മേല്‍ ചാരി എസ്‌ഐടി തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടിന്റെ കരട് പൊളിഞ്ഞു. തെളിവിന്റെ കണിക പോലുമില്ലാത്തതിനാല്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കു കൊല്ലം വിജിലന്‍സ് കോടതി ജാമ്യമനുവദിച്ചതാണ് കാരണം. എങ്കിലും ഏതുവിധേനയും തന്ത്രിയെ പ്രധാന പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് എസ്‌ഐടി.
ശബരിമലയില്‍ കൊള്ള നടത്തുകയെന്ന ലക്ഷ്യത്തോടെ പോറ്റിയെ സന്നിധാനത്ത് കയറ്റിയത് തന്ത്രിയാണെന്നാണ് എസ്‌ഐടി അന്തിമ റിപ്പോര്‍ട്ടിന്റെ കരട്. അങ്ങനെ ഒന്നും രണ്ടും പ്രതിസ്ഥാനത്ത് പോറ്റിയും തന്ത്രിയുമാകും. ദേവസ്വം ബോര്‍ഡും മുരാരി ബാബു, ഡി. സുധീഷ്‌കുമാര്‍, എന്‍. വാസു അടക്കമുള്ള ഉദ്യോഗസ്ഥരും തുടര്‍ന്നുള്ള പ്രതികളാകും. ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധനെ മാപ്പുസാക്ഷിയാക്കും. സമാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയെ പ്രതിയാക്കും. തന്ത്രിക്കു കോടതി ജാമ്യം നല്കിയതോടെ തട്ടിക്കൂട്ടു റിപ്പോര്‍ട്ടുണ്ടാക്കി കോടതിയില്‍ സമര്‍പ്പിച്ച് തടിയൂരാനാണ് എസ്‌ഐടി ശ്രമം.
ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പോറ്റിയെ ശബരിമല ഉള്‍ക്കഴകമായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്തത് തന്ത്രിയാണെന്നാണ് എസ്‌ഐടി കോടതിയില്‍ പറഞ്ഞത്. തുടര്‍ന്ന് കൊള്ളയ്‌ക്കു തന്ത്രി കളമൊരുക്കിയെന്നും തുടര്‍ന്നാണ് പോറ്റി ബോര്‍ഡിനെയും ഉദ്യോഗസ്ഥരെയും ഉപഹാരങ്ങള്‍ നല്കിയും വിദേശ യാത്രകള്‍ തരപ്പെടുത്തിയും വരച്ച വരയില്‍ നിര്‍ത്തിയതെന്നും വരുത്താനായിരുന്നു ശ്രമം. കരടുകുറ്റപത്രത്തിലും ഇതാണു രേഖപ്പെടുത്തിയത്. പോറ്റിയുടെ എല്ലാ കുറ്റങ്ങള്‍ക്കും തന്ത്രിയുടെ പിന്തുണയുണ്ടായിരുന്നെന്നാണ് എസ്‌ഐടി വാദം.
കൊള്ളയില്‍ തന്ത്രിയുടെ പങ്ക് സൂചിപ്പിക്കുന്ന തെളിവൊന്നും ലഭ്യമല്ലാഞ്ഞിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് കൊള്ളയ്‌ക്കു പിന്നിലുള്ള സിപിഎം നേതാക്കളുടെ പങ്കു മറയ്‌ക്കാനാണ്. തുടക്കം മുതല്‍ കേസന്വേഷണത്തെപ്പറ്റി ദേവസ്വം ബെഞ്ചിനെ തെറ്റിദ്ധരിപ്പിക്കാനാണ് എസ്‌ഐടി ശ്രമിച്ചതും.
തന്ത്രിക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നും അവ പുറത്തുവിടാന്‍ ഇപ്പോള്‍ കഴിയില്ലെന്നുമാണ് ഹൈക്കോടതിയില്‍ എസ്‌ഐടി പറഞ്ഞത്. എന്നാല്‍ കൊല്ലം വിജിലന്‍സ് കോടതിക്കു മുന്നില്‍ തന്ത്രിയുടെ ജാമ്യഹര്‍ജിയെത്തിയപ്പോള്‍ ഒരു തെളിവു പോലും നിരത്താന്‍ എസ്‌ഐടിക്കു കഴിഞ്ഞുമില്ല.
ദൈവതുല്യരായി കരുതുന്ന ചിലര്‍ ഇങ്ങനെ ചെയ്യുമെന്നു പ്രതീക്ഷിച്ചില്ലെന്ന പ്രധാന പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ മൊഴിയാണ് എസ്‌ഐടി പറയുന്ന തെളിവ്. ഇതു വ്യക്തമാക്കാന്‍ 2015-2016ല്‍ ശബരിമല മേല്‍ശാന്തി യായിരുന്ന തിരുവല്ല സ്വദേശി എസ്.ഇ. ശങ്കരന്‍ നമ്പൂതിരിയുടെ കത്തും എസ്‌ഐടി കരുതി.