
ന്യൂദൽഹി: പ്രമുഖ തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കാണ് ഈ അംഗീകാരം. നിരവധി സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയും തമിഴ് സാഹിത്യ-സാംസ്കാരിക രംഗത്ത് വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് വൈരമുത്തു. 2014-ൽ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
തമിഴിൽനിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെയാളാണ് വൈരമുത്തു. 1975-ൽ അകിലൻ, 2002-ൽ ജയകാന്തൻ എന്നിവരാണ് ഇതിനുമുൻപ് ജ്ഞാനപീഠപുരസ്കാരം ലഭിച്ച മറ്റു തമിഴ് എഴുത്തുകാർ.
വാഗ്‌ദേവിയുടെ(സരസ്വതിദേവി) വെങ്കല ശില്പം, പ്രശസ്തിപത്രം, പതിനൊന്ന് ലക്ഷം രൂപയും അടങ്ങുന്നതാണ് ജ്ഞാനപീഠ പുരസ്കാരം. സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനൊപ്പം, സാഹിത്യമേഖലയിൽ നൽകുന്ന ഏറ്റവുമുയർന്ന അംഗീകാരമാണിത്. കവിതാസമാഹാരങ്ങളും തമിഴ് ഭാഷയിലെ നോവലുകളും ഉൾപ്പടെ 37 പുസ്തകങ്ങളാണ് വൈരമുത്തു രചിച്ചിരിക്കുന്നത്. അവയിൽ പലതും ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, റഷ്യൻ, നോർവീജിയൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
കള്ളിക്കട്ട് ഇതിഹാസം, കരുവാച്ചി കാവിയം, വൈരമുത്തിന്റെ കവിതകൾ, മൂൻറാം ഉലകപ്പോർ ((മൂന്നാം ലോക മഹായുദ്ധം) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്. 7 ദേശീയ അവാർഡുകളും 6 സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ഭാരതിരാജയുടെ നിഴൽകൾ എന്ന ചിത്രത്തിലൂടെ 1980ലാണ് വൈരമുത്തു തമിഴ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചത്.