
തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയിൽ പങ്കുചേർന്ന് കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ. ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിലായിരുന്നു അവർ പൊങ്കാല സമർപ്പിച്ചത്.
അനന്തപുരിയുടെ ഓരോ വീഥിയും ഭക്തിയുടെ ഒരു മഹായാഗശാലയായി മാറുന്ന പുണ്യനിമിഷങ്ങളാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. ലക്ഷക്കണക്കിന് സ്ത്രീകളുടെ പ്രാർത്ഥനകളും ആത്മസമർപ്പണവും ആറ്റുകാലമ്മയുടെ സന്നിധിയിൽ അർച്ചനയായി മാറുന്ന ഈ സുദിനം, ഐശ്വര്യത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ്.
ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്നു നൽകിയ ദീപം മേൽശാന്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലേക്ക് പകർന്നതോടെയാണ് പൊങ്കാല ആരംഭിച്ചത്.
തോറ്റംപാട്ടിലെ ദാരിക വധം ഭാഗം പാടിത്തീർന്നതിന് പിന്നാലെയായിരുന്നു ഈ പ്രധാന ചടങ്ങ് നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മേയർ അഡ്വ വി വി രാജേഷ്, ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ തുടങ്ങിയ മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.