
മധുര : തമിഴ്‌നാട്ടിലെ തിരുപ്പറംകുന്ദ്രം കുന്നിലെ ക്ഷേത്രഭൂമിയിൽ ഇസ്ലാം പതാക ഉയർത്തി സിക്കന്ദർ ബാദുഷ ദർഗ . ചന്ദനക്കുടം ഉറൂസിനോടനുബന്ധിച്ചാണ് ചന്ദ്രക്കല പതിച്ച പതാക ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഉയർത്തിയത് . എന്നാൽ ഭക്തർ എതിർപ്പ് ഉന്നയിച്ചതിനു പിന്നാലെ അധികൃതരെത്തി പതാക നീക്കം ചെയ്തു. നടപടി ക്ഷേത്രത്തിന്റെയും പ്രദേശത്തെ ദർഗ ഭരണകൂടങ്ങളുടെയും ഇടയിൽ പുതിയ അഭിപ്രായവ്യത്യാസത്തിന് കാരണമായതായാണ് റിപ്പോർട്ട് .
പതാകയുടെ സ്ഥാനം സംബന്ധിച്ച് പരാതികൾ ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച വിഷയം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ എത്തിയിരുന്നു . പതാക എങ്ങനെ സ്ഥാപിച്ചുവെന്ന് വിശദീകരിക്കാൻ കോടതി അധികൃതരോട് ആവശ്യപ്പെടുകയും ഉചിതമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഇതിനെത്തുടർന്ന്, ക്ഷേത്ര ഭരണകൂടം തിരുപ്പറംകുന്ദ്രം പോലീസ് സ്റ്റേഷനെ സമീപിച്ച് പരാതി നൽകി, തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.
തിരുപ്പറംകുന്ദ്രം കുന്നിലെ ദർഗയ്‌ക്ക് കല്ലത്തി മരത്തിലാണ് ഡിസംബർ 21 ന് ചന്ദ്രക്കല പതാക ഉയർത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്ര ഭൂമിയിലാണ് മരം നിൽക്കുന്നതെന്ന് പരാതികൾ ഉണ്ടായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന്, റവന്യൂ വകുപ്പ്, ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ് (HR&CE) വകുപ്പ്, പോലീസ് വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി സ്ഥലത്തെത്തി പതാക നീക്കം ചെയ്തു.
അതേസമയം, പതാക നീക്കം ചെയ്യുന്നതിനെതിരെ ദർഗ ഭരണകൂടം ശക്തമായി പ്രതിഷേധിച്ചു. തിരുപ്പറൻകുന്ദ്രം സിക്കന്ദർ ബാദുഷ ദർഗ വിഭാഗം തിരുപ്പറൻകുന്ദ്രം അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് പരാതി നൽകി. തങ്ങളുടെ സമ്മതമില്ലാതെയാണ് പതാക നീക്കം ചെയ്തതെന്നും, നടപടി ഏകപക്ഷീയമാണെന്നും അവർ പറഞ്ഞു.
ക്ഷേത്രഭൂമിയിൽ കാർത്തിക ദീപം തെളിയിക്കാൻ അനുവദിക്കാതിരുന്ന സ്റ്റാലിൻ സർക്കാരാണ് ഉറൂസ് നടത്താൻ അനുമതി നൽകിയത് . അതുകൊണ്ട് തന്നെ ക്ഷേത്രഭൂമിയിൽ അതിക്രമിച്ച് കയറാനും സർക്കാർ തന്നെയാണോ അനുമതി നൽകിയതെന്നും ചോദ്യമുയരുന്നു.