തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി കരമന ജയൻ മത്സരിക്കും. സംഘടനാപരമായ പ്രവർത്തന പരിചയവും മണ്ഡലത്തിലെ സാന്നിധ്യവും പരിഗണിച്ചാണ് കരമന ജയനെ സ്ഥാനാർത്ഥിയാക്കുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ സിറ്റി പ്രസിഡൻ്റാണ് കരമന ജയൻ.
ചിറയിൻകീഴ് മണ്ഡലത്തിൽ കോൺഗ്രസ് വിട്ടുവന്ന ബി.എസ് അനൂപിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയേക്കും. മാരാർജി ഭവനിൽവച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ അനൂപിനെ ബിജെപിയിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു അനൂപ്. കോവളത്ത് ഐഎസ്ജെഡി വിട്ടുവന്ന ടി എൻ സുരേഷ് എൻഡിഎ സ്ഥാനാർത്ഥിയായേക്കും.
ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അനൂപിനെ ഷോൾ അണിയിച്ച് ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. അതേസമയം തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി ഇടതുമുന്നണിയിൽ ആശയക്കുഴപ്പം തുടരുകയാണ്. നിലവിലെ എംഎൽഎ ആന്റണി രാജുവോ അദ്ദേഹത്തിന്റെ പാർട്ടിയായ ജനാധിപത്യ കേരള കോൺഗ്രസോ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതാണ് മുന്നണിക്കുള്ളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
തൊണ്ടി മുതൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ടതോടെയാണ് ആന്റണി രാജുവിന് മത്സരിക്കാനിറങ്ങാനാകാതെ പോയത്. പകരം മറ്റൊരു സ്ഥാനാർത്ഥിയെ ആന്റണി രാജു പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർത്ഥിത്വം വൈകുന്നത് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രാദേശിക നേതൃത്വം.