• Sun. Jun 29th, 2025

24×7 Live News

Apdin News

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം; കൊടിമരത്തിലെ സ്വര്‍ണം കേരളം കടത്താന്‍ നീക്കം? സ്വര്‍ണത്തിന്റെ തൂക്കമടക്കം ആധികാരികരേഖകള്‍ നഷ്ടപ്പെട്ടു ?

Byadmin

Jun 29, 2025


തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ കൊടിമരത്തിന്റെ പറകള്‍ കേരളത്തിനു പുറത്തുകൊണ്ടുപോയി സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ ഭക്‌തര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി.

തിരുവാഭരണങ്ങളടക്കം സ്വര്‍ണ ഉരുപ്പടികളുടെ അറ്റകുറ്റപ്പണിപോലും ഉന്നതോദ്യോഗസ്‌ഥരുടെ മേല്‍നോട്ടത്തില്‍ ക്ഷേത്രപരിസരത്തു ചെയ്യണമെന്നാണു ദേവസ്വം ബോര്‍ഡ്‌ നിയമമെന്നിരിക്കേയാണ്‌ സ്വര്‍ണപ്പറകള്‍ കേരളത്തില്‍നിന്നു കടത്താനുള്ള നീക്കമെന്നു ഭക്‌തര്‍ ആരോപിക്കുന്നു.

ശ്രീവല്ലഭക്ഷേത്രത്തില്‍ 1970-ലാണ്‌ സ്വര്‍ണധ്വജസ്‌തംഭം സ്‌ഥാപിച്ചത്‌. 2021 നവംബറില്‍ ധ്വജസ്‌തംഭത്തിന്‌ ഇടിമിന്നലേറ്റു. 2022-ല്‍

ക്ഷേത്രത്തില്‍ അഷ്‌ടമംഗലദേവപ്രശ്‌നം നടത്തി. കോണ്‍ക്രീറ്റില്‍ നിര്‍മിച്ച ധ്വജസ്‌തംഭം പൊളിച്ചുമാറ്റി തേക്കിന്‍തടിയില്‍ പുതിയതു നിര്‍മിക്കാനായിരുന്നു പ്രശ്‌നവിധി. അതിനു നിലവിലുള്ള ധ്വജസ്‌തംഭത്തിലെ സ്വര്‍ണപ്പറകള്‍ ഉപയോഗപ്പെടുത്താമെന്നും വിധിയുണ്ടായി. അതിന്റെ മറപറ്റിയാണു പുതിയ നീക്കം.

ചെന്നൈയിലെ സ്വകാര്യ കമ്പനി കഴിഞ്ഞമാസം ക്ഷേത്രത്തിലെത്തി സ്‌ട്രോങ്‌ റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണപ്പറകള്‍ഉള്‍പ്പെടെയുള്ള ഉരുപ്പടികള്‍ പരിശോധിച്ചു. 25 വര്‍ഷം ഗ്യാരന്റിയിലാണ്‌ ഈ കമ്പനി ഇലക്‌ട്രോ പ്ലേറ്റിങ്‌ ചെയ്യുന്നത്‌. അതിന്‌ ഒന്നരക്കിലോ സ്വര്‍ണം മതിയാകും.

ധ്വജസ്‌തംഭത്തിലെ സ്വര്‍ണത്തിന്റെ തൂക്കമടക്കം ആധികാരികരേഖകള്‍ തിരുവാഭരണം കമ്മിഷണര്‍ ഓഫീസിലില്ലെന്നും 2018-ലെ വെള്ളപ്പൊക്കത്തില്‍ നഷ്‌ടപ്പെട്ടെന്നുമാണ്‌ സൂചന. അതുകൊണ്ടുതന്നെ സ്വര്‍ണപ്പറകള്‍ ഉള്‍പ്പെടെ ക്ഷേത്രത്തിനു പുറത്ത്‌ കൊണ്ടുപോകുന്നതു വന്‍ക്രമക്കേടിന്‌ ഇടയാക്കുമെന്നു ഭക്‌തര്‍ ആരോപിക്കുന്നു.

ജി. അരുണ്‍

By admin