കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലയില്‍ പ്രതി അമിത് ഒറാങ്ങിനെ പിടികൂടാന്‍ സഹായിച്ചത് ഫോണ്‍ ഉപയോഗം. വിജയകുമാറിന്റെ ഫോണിലെ നമ്പറുകള്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചതും സുഹൃത്തിനെ വിളിച്ചതും പ്രതിയെ പിടികൂടാന്‍ സഹായകരമായി. 11 ഫോണുകളാണ് പ്രതി ഉപയോഗിച്ചത്.
വിജയകുമാറിനെയും ഭാര്യയേയും കൊല ചെയ്യാന്‍ കാരണം മൊബൈല്‍ മോഷണക്കേസില്‍ അറസ്റ്റിലായതിലുള്ള വൈരാഗ്യമാണെന്നാണ് പ്രതിയുടെ മൊഴി. ജയിലിലായതിന് ശേഷം പെണ്‍ സുഹൃത്ത് പിണങ്ങിപ്പോയതതോടെയാണ് ദമ്പതികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പ്രതിയെ ഇന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എത്തിക്കും. തൃശൂര്‍ മാളയ്ക്ക് സമീപം മലോടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിനോട് ചേര്‍ന്ന കോഴി ഫാമില്‍ നിന്നുമാണ് പ്രതിയെ ഇന്ന് പിടികൂടിയത്.
കൃത്യം നടത്താന്‍ അമിത് ദിവസങ്ങള്‍ ആസൂത്രണം നടത്തിയെന്ന് പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയില്‍ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ലോഡ്ജില്‍ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് അണ് കൊലപാതകം നടത്താന്‍ പോയത്. ലോഡ്ജില്‍ നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയില്‍വെ സ്റ്റേഷനില്‍ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. വിവിധ സംഘങ്ങളായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തും.