
ധാക്ക : ഫെബ്രുവരി 17 ന് ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർമാൻ താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്യും . ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 13 രാജ്യങ്ങളിൽ നിന്നുള്ള തലവന്മാരെ ക്ഷണിച്ചിട്ടുണ്ട്.ബിഎൻപിയുടെ ഔപചാരികമായ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നതാണ് താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ .
ബംഗ്ലാദേശ് പാർലമെന്റ് ഹൗസിന്റെ സതേൺ പ്ലാസയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ . പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും നാളെ നടക്കും . താരിഖ് റഹ്മാന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എഎംഎം നാസിർ ഉദ്ദീൻ ആയിരിക്കും.
ഫെബ്രുവരി 17 ബംഗ്ലാദേശിന് ഒരു “ചരിത്രപരമായ ദിനം” ആകുമെന്നാണ് ബിഎൻപി വക്താവ് വിശേഷിപ്പിച്ചത്. ഇന്ത്യയെ കൂടാതെ ചൈന, സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ തലവന്മാർക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം.
ഇന്ത്യ – ബംഗ്ലാദേശ് ബന്ധങ്ങളും രണ്ട് അയൽക്കാർ തമ്മിലുള്ള ചരിത്രവും കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ ക്ഷണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി അതേ ദിവസം മുംബൈയിൽ നടക്കുന്ന മുൻകൂർ ചർച്ചകൾ കാരണം അദ്ദേഹം പങ്കെടുക്കാൻ സാധ്യതയില്ല. പകരം, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറോ വൈസ് പ്രസിഡന്റ് സി.പി. രാധാകൃഷ്ണനോ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.