
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് വൈകിട്ട് നടക്കും. മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് വൈകിട്ട് 5 മണിയോടെ യോഗം ചേരുക. ഭരണപക്ഷ, പ്രതിപക്ഷ കക്ഷികൾ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് നിലപാട് എടുക്കുക.സർവ്വകക്ഷി യോഗത്തിനുശേഷം ആകും എന്ത് തുടർനടപടി എന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനം.
മഹാരാഷ്‌ട്രയ്‌ക്ക് സമാനമായി തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തീവ്ര പരിശോധന ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. വിഷയം കോടതിയിൽ ചോദ്യം ചെയ്യുന്നതും സർവ്വകക്ഷി യോഗ തീരുമാനപ്രകാരം ആകും.ഡിസംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ കരട് വോട്ടർ പട്ടിക പുറത്തിറക്കുക.കേരളമടക്കം 12 സംസ്ഥാന -കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ് എസ്ഐആർ നടപ്പാക്കുന്നത്.
വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ മുതൽ ബിഎൽഒമാർ വീടുകളിലെത്തിയിരുന്നു.വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും.പട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമായത്.നടപടികൾ ഒരുമാസത്തോളം നീളും.പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിൽ കലക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും.