ഇത്തവണത്തെ തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസ് എ ആണെന്നും പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ.
എഡിജിപി എംആര്‍ അജിത് കുമാര്‍ നടത്തിയ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കില്‍ കര്‍ക്കശമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .
അതേസമയം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ സംസ്ഥാനത്തിന് ആവശ്യമായ സഹായധനം നല്‍കാത്ത കേന്ദ്ര സര്‍ക്കാർ നടപടിക്കെതിരെ കേരളം പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. കേന്ദ്ര അവഗണനയ്‌ക്കെതിരെ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായി.
ഇതോടൊപ്പം, ഇന്ത്യയിലെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ അവകാശപ്പെട്ടു . അഴിമതി വിമുക്തമായ പൊലീസ് സംവിധാനം വേണമെന്നാണ് കേരളം ആഗ്രഹിക്കുന്നതെന്നും കുറ്റാന്വേഷണത്തില്‍ കേരളാ പൊലീസ് മുന്നില്‍ നില്‍ക്കുന്നുവെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന് പി ആര്‍ സംവിധാനമില്ല. ഹിന്ദു പത്രം ഖേദം പ്രകടിപ്പിച്ചപ്പോള്‍ വിവാദം അവസാനിപ്പിക്കേണ്ടതായിരുന്നു. ദേവകുമാറിന്റെ മകനുമായി എല്ലാവര്‍ക്കും ബന്ധമുണ്ട്. ആ ബന്ധം കൊണ്ടാണ് അഭിമുഖം ചെയ്തതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ അഭിപ്രായപ്പെട്ടു.
The post തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസ്; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായി: എം വി ഗോവിന്ദന്‍ മാസ്റ്റർ appeared first on ഇവാർത്ത | Evartha.