തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തെങ്ങ് കടപുഴകി വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര കുന്നത്തുകാലിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികളായ വസന്ത, ചന്ദ്രിക എന്നിവരാണ് മരിച്ചത്. ജോലിയ്‌ക്കിടെ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ സമീപത്തുണ്ടായിരുന്ന തെങ്ങ് ഇവരുടെ തലയിലേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നത്തുകാല്‍ കുന്നൂര്‍ക്കോണം ഭാഗത്ത് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. അപകടം നടന്നതിന് തൊട്ടുപിന്നാലെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏകദേശം 48 തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. കനാൽ വൃത്തിയാക്കുന്ന ജോലിക്കായി എത്തിയതായിരുന്നു ഇവർ.
തെങ്ങിന് ഏറെ പഴക്കമുണ്ടായിരുന്നതായി വിവരമുണ്ട്. പാറശ്ശാല ഫയർഫോഴ്സും വെള്ളറട പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.