• Mon. Mar 16th, 2026

24×7 Live News

Apdin News

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Byadmin

Mar 16, 2026



തെരുവുനായ്‌ക്കള്‍ തെരുവുകളില്‍ നിന്ന് വീടിനകത്തേക്ക് അതിക്രമിച്ചു കയറി, കിടപ്പുരോഗികളെ പോലും കടിച്ചു കൊലപ്പെടുത്തുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. തെരുവുകള്‍ അടക്കിവാഴുന്ന നായ്‌ക്കള്‍ ഇപ്പോള്‍ വീടിനകത്തും ഭീതി വിതയ്‌ക്കുന്നു. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലന്‍പടിയില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ വീട്ടിനുള്ളില്‍ കയറി കടിച്ചു കൊന്നു. കിഴക്കേപുരയ്‌ക്കല്‍ വീട്ടില്‍ കാര്‍ത്ത്യായനി (84) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകന്‍ ദേവദാസിനെയും (60) നായ കടിച്ചു മാരകമായി പരിക്കേല്‍പ്പിച്ചു.

തെരുവുനായ്‌ക്കളുടെ ആക്രമണവും പേവിഷബാധ മൂലമുള്ള മരണങ്ങളും സംസ്ഥാനത്ത് അനുദിനം വര്‍ദ്ധിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ നാടിന്റെ ഉറക്കം കെടുത്തുന്നു. വീട്ടുമുറ്റത്തോ വഴികളിലോ സുരക്ഷിതമായി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള മൗലികാവകാശം നായ്‌പ്പല്ലുകള്‍ക്ക് മുന്നില്‍ ബലി കഴിക്കപ്പെടുകയാണ്. ഭരണാധികാരികള്‍ നിഷ്‌ക്രിയത്വം വെടിഞ്ഞ് രംഗത്തിറങ്ങണം. അല്ലെങ്കില്‍ സഹികെട്ട ജനം നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടായേക്കാം.

ഭീതിപ്പെടുത്തുന്ന കണക്കുകള്‍

തെരുവുനായ ശല്യം കേരളീയ ജീവിതത്തില്‍ സമാനതകളില്ലാത്ത ഒരു പൊതുപ്രശ്‌നമായി മാറിയിട്ടുണ്ട്:

എണ്ണത്തിലെ വര്‍ദ്ധന: സംസ്ഥാനത്തെ തെരുവുനായ്‌ക്കളുടെ എണ്ണം 9 ലക്ഷം എത്തിയെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. 2019-ല്‍ ഇത് 7 ലക്ഷമായിരുന്നു.
ആക്രമണങ്ങള്‍: 2014-ല്‍ 1.19 ലക്ഷം പേര്‍ക്ക് കടിയേറ്റ സ്ഥാനത്ത്, 2024-ല്‍ അത് 3,16,793 ആയി ഉയര്‍ന്നു. 2014 മുതല്‍ 2025 ഏപ്രില്‍ വരെ ഏകദേശം 22.52 ലക്ഷം പേര്‍ക്ക് കടിയേറ്റു.
മരണങ്ങള്‍: ഇക്കാലയളവില്‍ പേവിഷബാധയേറ്റു മരിച്ചത് 160 പേരാണ്. പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തിട്ടും മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. പ്രതിരോധ കുത്തിവെയ്‌പ്പിന് ശേഷം വൈറസ് ബാധിച്ച് കഴിഞ്ഞവര്‍ഷം മൂന്നു കുട്ടികള്‍ സംസ്ഥാനത്ത് മരിച്ചു.
കുട്ടികളുടെ സുരക്ഷ: കടിയേല്‍ക്കുന്നവരില്‍ 35% കുട്ടികളാണ്. കുട്ടികളുടെ മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പ്രതീക്ഷയേകി സുപ്രീം കോടതിയുടെ ഇടപെടല്‍ (2025 നവംബര്‍ 7)

തെരുവുനായ വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ശ്രദ്ധേയമാണ്:

പൊതുവിടങ്ങളില്‍ നിന്ന് മാറ്റുക: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് നായ്‌ക്കളെ ഉടന്‍ നീക്കം ചെയ്ത് ഷെല്‍ട്ടറുകളിലേക്ക് മാറ്റണം.

തിരികെ വിടാന്‍ പാടില്ല: വന്ധ്യംകരണവും വാക്‌സിനേഷനും കഴിഞ്ഞ് നായ്‌ക്കളെ വീണ്ടും തെരുവിലേക്ക് വിടാന്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഉത്തരവാദിത്തം: നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്കും ആക്രമണമുണ്ടായാല്‍ ഉത്തരവാദിത്തവും പിഴയും ഉണ്ടാകും.

വാക്‌സിന്‍ ലഭ്യത: എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും പേവിഷബാധയ്‌ക്കുള്ള വാക്‌സിന്‍ സ്റ്റോക്ക് ഉറപ്പാക്കണം.

നിയമപരമായ പരിമിതികളും കേരളത്തിന്റെ ഉദാസീനതയും

1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം നായ്‌ക്കളെ കൊല്ലാന്‍ അനു
മതി ഉണ്ടായിരുന്നെങ്കിലും 2001-ലെ എബിസി ചട്ടം അത് വിലക്കി. 2023-ലെ കേന്ദ്ര നിയമപ്രകാരം വന്ധ്യംകരണം മാത്രമാണ് ഏക പോംവഴി. ഈ ചട്ടപ്രകാരം പേ പിടിച്ച നായ്‌ക്കളെപ്പോലും കൊല്ലാന്‍ കഴിയില്ല. എന്നാല്‍ 2023-ലെ മറ്റൊരു ചട്ടം ഗുരുതര രോഗമുള്ള മൃഗങ്ങളെ ദയാവധം ചെയ്യാന്‍ അനുവദിക്കുന്നുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ അത്തരം നീക്കങ്ങള്‍ ഹൈക്കോടതി മരവിപ്പിച്ചിരിക്കുകയാണ്.

കേരളത്തില്‍ എബിസി കേന്ദ്രങ്ങളുടെയും ഷെല്‍ട്ടറുകളുടെയും കുറവുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2016 മുതല്‍ 2024 വരെ വെറും 1.16 ലക്ഷം നായ്‌ക്കളെ മാത്രമാണ് വന്ധ്യംകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന എബിസി കേന്ദ്രങ്ങള്‍ വെറും 15 എണ്ണം മാത്രമാണ്.

നായ് പ്രേമികളും വാക്‌സിന്‍ ലോബിയും

നായ്‌ക്കളെ തെരുവുകളില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ചില ‘നായ പ്രേമികള്‍ക്ക്’ പി
ന്നില്‍ വലിയ വാക്‌സിന്‍ ലോബികള്‍ ഉണ്ടെന്ന ആരോപണം ശക്തമാണ്. പേവിഷ പ്രതിരോധത്തിനായി കേരളം മാത്രം പ്രതിവര്‍ഷം 28 കോടി രൂപയുടെ വാക്
സിന്‍ വാങ്ങുന്നുണ്ട്. വന്ധ്യംകരിച്ചാലും നായ്‌ക്കള്‍ കടിക്കുമെന്നും, കടി നടന്നാല്‍ മാത്രമേ വാക്‌സിന്‍ വില്‍ക്കാന്‍ കഴിയൂ എന്നും ഇവര്‍ക്കറിയാം. മനുഷ്യരുടെ സുരക്ഷയേക്കാള്‍ നായ്‌ക്കളുടെ സംരക്ഷണത്തിനാണ് ഇത്തരം സംഘടനകള്‍ മുന്‍ഗണന നല്‍കുന്നത്.

പ്രായോഗിക പരിഹാരമാര്‍ഗ്ഗങ്ങള്‍

അടിയന്തിര വന്ധ്യംകരണം: എബിസി പ്രോഗ്രാം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുക.
ഷെല്‍ട്ടറുകള്‍: ജനവാസമില്ലാത്ത മേഖലകളില്‍ സുരക്ഷിതമായ ഷെല്‍ട്ടറുകള്‍ ഒരുക്കി നായ്‌ക്കളെ അങ്ങോട്ട് മാറ്റുക.
മാലിന്യ സംസ്‌കരണം: ഇറച്ചി മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും റോഡരികില്‍ തള്ളുന്നത് കര്‍ശനമായി തടയുക.
ദയാവധം: പേവിഷബാധയുണ്ടെന്ന് വെറ്ററിനറി സര്‍ജന്‍ സ്ഥിരീകരിച്ച നായ്‌ക്കളെ നിയമപരമായി കൊന്നുകളയണം.
നഷ്ടപരിഹാരം: പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം.

സാധാരണക്കാരായ പാല്‍-പത്ര വിതരണക്കാര്‍, കാല്‍നടയാത്രക്കാര്‍, കുട്ടികള്‍ എന്നിവരാണ് നായ്‌ക്കളുടെ പ്രധാന ഇരകള്‍. നിയമം പറയുന്നവര്‍ കാറുകളില്‍ സഞ്ചരിക്കുന്നതിനാല്‍ അവര്‍ക്ക് ഈ ഭീതി നേരിടേണ്ടി വരുന്നില്ല. ലോകത്ത് ഒരിടത്തും തെരുവില്‍ നായ്‌ക്കളെ വളര്‍ത്തുന്നില്ല. മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സത്വരം നടപടി സ്വീകരിക്കണം. തെരുവുനായ്‌ക്കളേക്കാള്‍ വിലയും നിലയുമര്‍ഹിക്കുന്നത് മനുഷ്യരാണ്.

(കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിശീലകനും മെന്ററുമാണ് ലേഖകന്‍)

By admin