
കാസർകോട്: കാസർകോട് ജില്ലയിൽ ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ, വൻതോതിൽ എം.ഡി.എം.എയുമായി മുസ്ലീംലീഗ് പ്രവർത്തകരായ രണ്ടുപേർ പൊലീസ് പിടിയിലായി. :മുഹമ്മദ് സജ്ജാദ് അലി (28) സഫീർ ടി (38) എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അടുക്കത്ത് ബയൽ ജിയോ പെട്രോൾ പമ്പിന് സമീപം നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി പിടികൂടിയത്.
KL 60 T 0110 എന്ന നമ്പറിലുള്ള ഥാർ ജീപ്പിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വാഹനം തടയുകയായിരുന്നു.ചോദ്യം ചെയ്യലിൽ യുവാക്കൾ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ, വാഹനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തി. സീറ്റിനടിയിലും മറ്റും ഒളിപ്പിച്ച നിലയിൽ രണ്ട് പോളിത്തീൻ കവറുകളിലായാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തൂക്കി നോക്കിയപ്പോൾ 10.10 ഗ്രാം എം.ഡി.എം.എ ഉണ്ടെന്ന് സ്ഥിരീകരിച്ചു.
വിപണിയിൽ ഇതിന് ലക്ഷങ്ങൾ വിലവരും.കാഞ്ഞങ്ങാട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കൂളിയങ്കാൽ സ്വദേശികളാണ് അറസ്റ്റിലായ രണ്ടുപേരും. ഇതിൽ സഫീർ ടി കൂളിയങ്കാൽ മുസ്ലീം ലീഗിന്റെ ബൂത്ത് ലെവൽ ഭാരവാഹിയാണ്. സജ്ജാദ് അലിയും സജീവ പാർട്ടി പ്രവർത്തകനാണെന്ന് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക രാഷ്‌ട്രീയ പ്രവർത്തകർ ലഹരിക്കേസിൽ ഉൾപ്പെട്ടത് പ്രദേശത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.