
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കുന്നതിൽ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥ ബി.സന്ധ്യ ഐപിഎസിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണവുമായി നടന്റെ അഭിഭാഷകൻ ബി. രാമൻപിള്ള. വിധിയുടെ പൂര്‍ണരൂപം ലഭിച്ച ശേഷം തന്റെ കക്ഷി ഇരയാക്കപ്പെട്ടതാണെങ്കില്‍ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും രാമന്‍ പിള്ള പറഞ്ഞു.
200 സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞാണ് വെറൊരു ക്രൈം രജിസ്റ്റര്‍ ചെയ്യുന്നത്. ക്രൈം നമ്പര്‍ സിക്‌സ് എന്ന് പറഞ്ഞ്. അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതിക്കാരനായിട്ട് ദിലീപ് കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്ന് ഒരു കാര്യവുമില്ലാതെ കേസുമായി വന്നു. തെളിവിന് ഒരു മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നു. മെമ്മറി കാര്‍ഡ് റിക്കവറി നടത്താന്‍ പ്രതിയെ കസ്റ്റഡിയിലെടുക്കണം. അതിന് ദിലീപിന്റെ പ്രായമായ അമ്മ ഒഴിച്ച് ബാക്കിയെല്ലാവരെയും പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. സത്യമല്ലാത്ത തെളിവ് ഹാജരാക്കിയ കേസാണിത്. – രാമന്‍പിള്ള പറഞ്ഞു.
കേസിനൊപ്പം നിലകൊണ്ടത് കള്ളത്തെളിവുകളെന്ന് ബോധ്യമുള്ളത് കൊണ്ടാണ്. കള്ള തെളിവ് കൊണ്ട് മാത്രം ഒരു കേസ് ജയിക്കാനാകില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള പറഞ്ഞു. സത്യത്തിനും നീതിക്കും ന്യായത്തിനും ഒത്ത വിധിയാണിത്. ഈ കേസിനായി താൻ കാലിന്റെ ശസ്ത്രക്രിയ പോലും മാറ്റിവെച്ചെന്നും രാമൻപിള്ള പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ ദിലീപ് വീട്ടിലെത്തി തന്നെ കണ്ടെന്നും കാലിൽ തൊട്ടു വന്ദിച്ചെന്നും രാമൻപിള്ള പറഞ്ഞു.
ഇത്രയും കാലം നീണ്ടക്കേസ് തന്റെ 50 വര്‍ഷത്തെ കരിയറിന് ഇടയില്‍ ഉണ്ടായിട്ടില്ല. ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ്. പിടി തോമസ് എന്തു മൊഴി പറയാനാണ്. പിടി തോമസിന് ഒന്നും അറിയില്ലല്ലോ. ദിലീപിനെ പ്രതിയാക്കിയ ശേഷമാണ് കഥ ഉണ്ടാക്കിയത്. അതിജീവിതയുടെ അമ്മ, അടുത്ത കൂട്ടുകാരി രമ്യ നമ്പീശന്‍ അടക്കമുള്ളവരുടെ പ്പൊലീസ് രേഖപ്പെടുത്തിയ മൊഴി കോടതിയിലുണ്ട്. അമ്മയെ വിസ്തരിച്ചില്ല. രമ്യ നമ്പീശനെ വിസ്തരിച്ചു. ആ മൊഴികളിലെല്ലാം അതിജീവിതയ്‌ക്ക് സിനിമയിലും അല്ലാതെയും ഒരു ശത്രുവും ഇല്ലെന്നാണ് പറയുന്നത്. പിന്നെ എങ്ങനെ ദിലീപ് ശത്രുവാകും. പോലീസ് രേഖപ്പെടുത്തിയ മൊഴിയൊന്നും സത്യമല്ല. കേസിന്റെ ആവശ്യത്തിനായി പോലീസ് മൊഴി രേഖപ്പെടുത്തും. മൊഴി മാറിയ പ്രോസിക്യൂഷന്‍ സാക്ഷിയൊക്കെ ഉണ്ട്. – രാമന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.