
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഫെബ്രുവരി നാലിലേക്ക് മാറ്റി. മറ്റ് രണ്ട് പ്രതികളുടെ അപ്പീൽ ഹർജിക്കൊപ്പമാകും ഈ ഹർജിയും പരിഗണിക്കുക. പ്രദീപ്, വടിവാൾ സലീം എന്നിവരാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ ഹർജിയിൽ നാലാഴ്ചക്കുള്ളിൽ മറുപടി നൽകാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണക്കോടതിയുടെ 20 വർഷത്തെ ശിക്ഷ റദ്ദാക്കണമെന്നും, ദിലീപിന് ലഭിച്ചതിന് സമാനമായ ആനുകൂല്യം തനിക്കും ലഭിക്കണമെന്നും ആവശ്യപ്പെട്ടുമാണ് മാർട്ടിൻ അപ്പീൽ ഹർജി നൽകിയത്. നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും തനിക്ക് കേസിൽ നേരിട്ട് പങ്കില്ലെന്നും ഹർജിയിൽ പറയുന്നു.
ന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്നതാണ് തനിക്കെതിരായ കുറ്റമായി കണ്ടെത്തിയിട്ടുള്ളത്. ഇതേ ആരോപണം നേരിട്ട എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ട സാഹചര്യത്തിൽ അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്നാണ് മാർട്ടിൻ ഹർജിയിൽ പറയുന്നത്. കേസില്‍ മാര്‍ട്ടിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണക്കോടതി 20 വര്‍ഷം കഠിന തടവിന് വിധിച്ചിരുന്നു.