
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ നാലാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ നാളെ വീണ്ടും ഇഡി ചോദ്യം ചെയ്യും. ജയശ്രീയുടെ സ്വത്തുക്കള്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തും. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ജയശ്രീ നല്‍കിയ മൊഴി ഇഡി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
സ്വന്തം നിലയില്‍ താന്‍ തീരുമാനം എടുത്തിട്ടില്ലെന്നും ബോര്‍ഡ് തീരുമാനപ്രകാരം ഉത്തരവിറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് ജയശ്രീക്ക് മുന്നില്‍ ഇ ഡി മൊഴി നല്‍കിയത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞത് മാത്രമാണ് താൻ ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ല. സ്വർണക്കൊള്ളയിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ജയശ്രീ മൊഴി നൽകി. 9 മണിക്കൂറോളമാണ് ജയശ്രീയെ ചോദ്യം ചെയ്തത്.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതിലാണ് പ്രധാനമായും അന്വേഷണം. ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ പുറത്തേയ്‌ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്ക് കൊണ്ടുപോകാമെന്ന് മിനിട് സില്‍ തിരുത്തി എഴുതിയത് ജയശ്രീ എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന വ്യവസ്ഥയിലായിരുന്നു അറസ്റ്റ് തടഞ്ഞത്.
സ്വര്‍ണ്ണക്കൊള്ള യില്‍ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കല്‍പേഷും ഉടന്‍ ഇ.ഡിക്കു മുന്‍പില്‍ എത്തും. ശബരിമല സ്വര്‍ണ്ണക്കൊള്ള യുടെ മറവിലുള്ള കള്ളപ്പണ ഇടപാട് , അനധികൃത സ്വത്ത് സമ്പാദനം, വഴിവിട്ട ഇടപെടലുകള്‍ എന്നിവയാണ് പ്രധാനമായും ഇഡിയുടെ അന്വേഷണപരിധിയിലുള്ളത്. നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഒരുകോടി 30 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.