പാലക്കാട് : കാവിക്കൊടി ദേശീയപതാകയാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ എന്‍.ശിവരാജന്‍. വാജ്‌പേയിയുടെ കാലത്ത് തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടന്നതാണെന്നും കാവിപതാക ഇന്ത്യയുടെ ഐക്യത്തിന്റേതാണ് ശിവരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു .
പാലക്കാട് കോട്ടമൈതാനത്താണ് ബിജെപിയുടെ പുഷ്പാര്‍ച്ചനയും പ്രതിഷേധ പരിപാടിയും നടന്നത്. കാവി കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിലാണ് പുഷ്പാര്‍ച്ചന നടന്നത്. ബിജെപി മുൻ ദേശീയ കൗണ്‍സിൽ അംഗവും ബി ജെ പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ കൗൺസിലറുമാണ് എൻ ശിവരാജൻ. ഭാരതാംബ വിവാദത്തില്‍ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിലെ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരികരിക്കുകയായിരുന്നു ശിവരാജന്‍.
അതേസമയം സിപിഎം വേണമെങ്കിൽ പച്ചയും വെള്ളയും പതാക ഉപയോഗിക്കട്ടെയന്നും കാവിക്കൊടി ഇന്ത്യൻ പതാകയാക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ശിവരാജൻ പറഞ്ഞു. കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞു. ദേശീയപതാക മാറ്റണമെന്ന ബിജെപി നേതാവ് എൻ ശിവരാജന്‍റെ വിവാദ പ്രസ്താവനയിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.