കോഴിക്കോട്: ആറുവരി പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്‌ക്കും പ്രവേശനമില്ല. നിർമാണം പൂർത്തിയായ ദേശീയപാത 66ൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്‌ക്കും കാൽനടയാത്രികർക്കും ട്രാക്ടറുകൾക്കും അനുമതിയില്ലെന്ന് വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. ദേശീയപാതയിലെ എൻട്രികളിലാണ് ബോർഡുകൾ സ്ഥാപിക്കുന്നത്.
ബൈക്കുകൾക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ടായിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല.
ആറുവരിപ്പാതയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകളാണ് തയാറാക്കിയിരിക്കുന്നത്. എൻട്രിയിലൂടെ അകത്ത് കടക്കാൻ മാത്രമേ സാധിക്കൂ. അതുപോലെ എക്സിറ്റിലൂടെ പുറത്തുകടക്കാനും. മറിച്ചുള്ള യാത്ര തടയാനായി എൻട്രി, എക്സിറ്റ് പോയിന്‍റുകളിൽ സ്റ്റംപുകൾ സ്ഥാപിച്ച് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കാമറകളും സ്ഥാപിക്കുമെന്നാണ് വിവരം.