• Sat. Feb 14th, 2026

24×7 Live News

Apdin News

ദേശീയ പണിമുടക്കിന് ജനം പണികൊടുത്തു

Byadmin

Feb 14, 2026



രാഷ്‌ട്രീയ പ്രേരിതമായ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ഇടതു പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും തൊഴിലാളി യൂണിയനുകള്‍ നടത്തിയ ദേശീയ പണിമുടക്ക് സമ്പൂര്‍ണ്ണ പരാജയമായത് സ്വാഭാവികം. പേരില്‍ മാത്രമാണ് ഇത് ദേശീയ പണിമുടക്കായത്. രാജ്യതലസ്ഥാനമായ ദല്‍ഹി ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലൊന്നും പണിമുടക്ക് യാതൊരു പ്രതികരണവും ഉണ്ടാക്കിയില്ല. ഗതാഗതം പതിവുപോലെ നടന്നു. കടകമ്പോളങ്ങള്‍ തുറന്നു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളുമൊക്കെ മുടക്കമില്ലാതെ പ്രവര്‍ത്തിച്ചു. പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ എംപിമാര്‍ ഒരു പ്രകടനം നടത്തിയത് മാത്രമാണ് അപവാദം. തിരുവനന്തപുരത്ത് മന്ത്രി വി. ശിവന്‍കുട്ടി നടത്തിയ കാല്‍നട യാത്രയുടെ വലിയ പതിപ്പായിരുന്നു ദല്‍ഹിയിലെ പ്രതിഷേധ പ്രഹസനവും.

ഇതിനോടകം പ്രാബല്യത്തില്‍ വന്ന നാല് തൊഴില്‍ കോഡുകള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഏകപക്ഷീയമായാണ് പാസാക്കിയതെന്ന് കള്ള പ്രചാരണം നടത്തിയാണ് ഈ പണിമുടക്ക് പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് പണിമുടക്കില്‍ പങ്കെടുത്തുമില്ല.

തൊഴില്‍ കോഡുകള്‍ ഏകപക്ഷീയമായാണ് പാസാക്കിയതെന്ന ഇടതുപക്ഷത്തിന്റെ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. തൊഴില്‍ കോഡുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയായപ്പോള്‍ തന്നെ ഇടത് ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി കേന്ദ്ര സര്‍ക്കാരും ബിഎംഎസും നല്‍കിയതാണ്. ഇതിനു നേര്‍ക്ക് കണ്ണടച്ചിരുട്ടാക്കിയാണ് ഇടതു യൂണിയനുകള്‍ പണിമുടക്കിനിറങ്ങിയത്. ജനങ്ങളെ കള്ളം പറഞ്ഞ് പറ്റിക്കുക എന്നത് ഇവരുടെ പതിവ് രീതിയാണല്ലോ.

തൊഴില്‍ കോഡുകളുടെ കാര്യത്തില്‍ വിവിധ തലങ്ങളില്‍ വിപുലമായ ചര്‍ച്ചകളും യോഗങ്ങളും നടന്നിരുന്നു. സന്തോഷ് കുമാര്‍ ഗംഗ്വാര്‍ കേന്ദ്ര തൊഴില്‍ മന്ത്രിയായിരുന്ന 2015 ലാണ് കോഡുകളുടെ കരടുരൂപം തയ്യാറാക്കിയത്. ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രി നേരിട്ട് തൊഴിലാളി യൂണിയനുകളുടെ യോഗം വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്തു. പത്ത് വര്‍ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായും തൊഴിലാളി യൂണിയനുകളുമായും തൊഴിലുടമ സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തി. ഇതില്‍ പലതിലും പങ്കെടുത്തവരാണ് ഏകപക്ഷീയമായാണ് തൊഴില്‍ കോഡുകള്‍ പാസാക്കിയതെന്ന് കള്ള പ്രചാരണം നടത്തുന്നത്.

എല്ലാ യോഗങ്ങളിലും പങ്കെടുത്ത ബിഎംഎസ് നിരവധി നിര്‍ദ്ദേശങ്ങളും ഭേദഗതികളും സമര്‍പ്പിക്കുകയുണ്ടായി. ഇവയില്‍ പലതും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ക്രിയാത്മകമായ നിര്‍ദേശങ്ങളൊന്നും സമര്‍പ്പിക്കാതെ പ്രതിഷേധിക്കുക മാത്രമാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ചെയ്തത്. ഇതേ കാപട്യം തന്നെയാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചും ഇവര്‍ പ്രകടിപ്പിച്ചത്. ഇക്കൂട്ടര്‍ തൊഴിലാളി വിരുദ്ധര്‍ മാത്രമല്ല, ജനവിരുദ്ധരുമാണെന്ന് ഈ പണിമുടക്ക് തെളിയിച്ചു. തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ ബിഎംഎസിനെ പോലുള്ള യൂണിയനുകള്‍ ജാഗ്രത പാലിക്കുകയും ചെയ്യുന്നു. ഇടതു പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും തൊഴിലാളി യൂണിയനുകളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് മറച്ചുപിടിക്കാന്‍ വേണ്ടിയാണ് ജനങ്ങളുടെ പിന്തുണ ഇല്ലെന്നറിഞ്ഞിട്ടും ദേശീയ പണിമുടക്ക് നടത്തിയത്.

ഇടത് ഭരണം നിലനില്‍ക്കുന്ന കേരളത്തില്‍ മാത്രമാണ് പണിമുടക്ക് വിജയിച്ചത്. ഇവരുടെ ഇന്ത്യ കേരളമാണല്ലോ. ഇവിടെ പണിമുടക്കായിരുന്നില്ല, കോടതി നിരോധിച്ച ബന്ദാണ് നടന്നത്. ഭീഷണിപ്പെടുത്തിയും അക്രമങ്ങള്‍ അഴിച്ചുവിട്ടുമാണ് വാഹനങ്ങള്‍ തടഞ്ഞതും കടകള്‍ പൂട്ടിച്ചതും. ശരിക്കും ജനപിന്തുണയുണ്ടെങ്കില്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് പണിമുടക്ക് നടത്തിയവര്‍ മറുപടി പറയണം. പണിമുടക്കിന്റെ പേരില്‍ ജനങ്ങളെ ആക്രമിച്ചവര്‍ക്കും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കും എതിരെ കേസെടുക്കണം. ബന്ദ് നിരോധിച്ചുകൊണ്ടുള്ള നിയമത്തെ ഇങ്ങനെ നോക്കുകുത്തിയാക്കിയാല്‍ ഇനിയും അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടും.

വികസനവും പുരോഗതിയും ജനക്ഷേമവും ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളെ അന്ധമായി എതിര്‍ക്കുന്നത് രാജ്യവിരുദ്ധതയാണ്. ഇത് ചെയ്യുന്ന പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ തനി നിറം തൊഴിലാളികളും ജനങ്ങളും തിരിച്ചറിയണം. ദേശീയ പണിമുടക്കിലൂടെ യൂണിയനുകള്‍ ഒന്നുകൂടി ഒറ്റപ്പെടുകയാണ് ചെയ്തിട്ടുള്ളത്. രാഷ്‌ട്രീയ പ്രേരിതമായി പണിമുടക്ക് നടത്തിയവര്‍ക്ക് ജനങ്ങള്‍ പണികൊടുത്തു എന്നര്‍ത്ഥം.

By admin