ദോഹ: ദോഹയിലെ ഇസ്രായേൽ ആക്രമണത്തിൽ അപലപിച്ച് ഇറാൻ. ദോഹയിലെ ഇസ്രായേലി ആക്രമണം അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ഇറാൻ വിശേഷിപ്പിച്ചു. ദോഹയിലെ ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇസ്രായേലി ആക്രമണത്തെ അന്താരാഷ്ട്ര നിയമത്തിന്റെ ‘അപകടകരമായ’ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വിമർശിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
‘അങ്ങേയറ്റം അപകടകരവും ക്രിമിനൽ നടപടിയുമായ ഈ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഖത്തറിന്റെ ദേശീയ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും നഗ്നമായ ലംഘനമാണ്.’ ഇസ്മായിൽ ബഖായി സ്റ്റേറ്റ് ടിവിയോട് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ സൈന്യം നേരത്തെ ഏറ്റെടുത്തിരുന്നു.
ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള ‘ഹീനമായ’ ആക്രമണത്തെ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ അപലപിച്ചു. ‘ഖത്തർ തലസ്ഥാനത്തിനു നേരെയുള്ള ‘ഹീനമായ’ ഇസ്രായേലി ആക്രമണത്തെ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ) മേധാവി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും ഖത്തർ രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ഗുരുതരമായ ലംഘനമാണ്.’ പ്രസ്താവനയിൽ പറയുന്നു.