ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. ആക്രമണം ഖത്തർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടനം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചതായാണു വിവരം. ജനവാസ മേഖലയിൽ മിസൈലുകൾ വീണതായി റിപ്പോർട്ട് ഇല്ല.
ആക്രമണത്തിൽ ആർക്കും അപകടമില്ലെന്ന് ഖത്തർ അറിയിച്ചു. പിന്നാലെ ഖത്തറും ബഹ്റൈനും വ്യോമപാത താൽക്കാലികമായി അടച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തും വിമാനത്താവളവും വ്യോമപാതയും അടച്ചു. കുവൈത്തിൽ നിന്നു പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെ ഇത് ബാധിക്കും.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. ഖത്തറിലെ ദോഹയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് മേഖലയിലെ വ്യോമപാതകൾ അടച്ചതാണ് പ്രതിസന്ധിക്ക് കാരണം.
അതിനിടെ, അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി. പുറത്തിറങ്ങരുതെന്നാണ് നിർദേശം . അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്.