പത്തനംതിട്ട: അറ്റക്കുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികള്‍ തിരിച്ചെത്തിച്ചു. ഇന്നലെ രാത്രി ഒരുമണിയോടെയാണ് ചെന്നൈയില്‍ നിന്ന് തിരികെ സന്നിധാനത്ത് എത്തിച്ചത്. സന്നിധാനത്തെ ദേവസ്വം സ്റ്റോറില്‍ ആണ് സ്വർണപ്പാളികള്‍. ശുദ്ധികലശം നടത്തിയതിന് ശേഷമായിരിക്കും സ്വർണ്ണപ്പാളി തിരികെ സ്ഥാപിക്കുക.
കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് അടയ്‌ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ദേവസ്വം ബോർഡ് വ്യക്തത വരുത്തിയിട്ടില്ല. ഇന്നലെ ആഗോള അയ്യപ്പ സംഗമം സമാപിച്ച് മാധ്യമങ്ങളടക്കം മടങ്ങിയ ശേഷം അതീവ രഹസ്യമായാണ് ദേവസ്വം ബോർഡ് സ്വർണപ്പാളികള്‍ സന്നിധാനത്ത് എത്തിച്ചത്. ഓണക്കാലത്തെ പ്രത്യേക പൂജകള്‍ പൂർത്തിയാക്കി ശബരിമല നട അടച്ചതിന് ശേഷമാണു ശ്രീകോവിലിന് മുന്നിലെ സ്വർണപ്പാളി അറ്റകുറ്റപ്പണികള്‍ക്കായി ഇളക്കി മാറ്റിയത്.
സന്നിധാനത്ത് നിന്ന് കൊണ്ടുപോയ സ്വർണപ്പാളിയുടെ തൂക്കം കുറഞ്ഞതുമായി വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. അതേസമയം,2019 അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ സ്വർണപ്പാളികളുടെ തൂക്കം കുറഞ്ഞതില്‍ ഹൈക്കോടതി ഗുരുതര വിമർശനമാണ് ദേവസ്വം ബോർഡിനെതിരെ ഉന്നയിച്ചത്.