
ന്യൂദൽഹി: ചെങ്കോട്ട കാർ ബോംബാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ മറ്റൊരു അപകടകരമായ ഭീകരാക്രമണ പദ്ധതി കൂടി പുറത്തുവന്നു. പാക് ഭീകരർ ഇന്ത്യയിലേക്ക് ദീർഘദൂര ഡ്രോണുകൾ മുഖാന്തരം വലിയ തോതിൽ സ്ഫോടക ശേഖരം അയയ്‌ക്കാൻ തയ്യാറെടുത്തിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി. പത്ത് കിലോഗ്രാം വരെ വഹിക്കാൻ ശേഷിയുള്ള ഈ ഡ്രോണുകൾ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് അയയ്‌ക്കാനാണ് പദ്ധതിയിട്ടിരുന്നത്.
പിന്നീട് ഇവ ഓരോന്നായി കൂട്ടിച്ചേർക്കുകയും വലിയ ആക്രമണങ്ങൾക്ക് സ്ഫോടകവസ്തുക്കളോടൊപ്പം ഉപയോഗിക്കുകയും ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ഫരീദാബാദിൽ വൈറ്റ് കോളർ തീവ്രവാദ സംഘം പിടിക്കപ്പെട്ടതിനെത്തുടർന്ന് ഈ ഗൂഢാലോചന പരാജയപ്പെട്ടു. അറസ്റ്റിലായ തീവ്രവാദി ഡോക്ടർമാർ ഈ ഡ്രോണുകൾ കൈപ്പറ്റുമെന്നായിരുന്നു വിവരം. ഈ മുഴുവൻ ശൃംഖലയെകുറിച്ചും അന്വേഷണ ഏജൻസികൾ ഇതിനോടകം വ്യക്തമായ അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്.
ഇതിനെ തുടർന്ന് രാജ്യത്തുടനീളമുള്ള 800-ലധികം സ്ഥലങ്ങളിൽ അന്വേഷണ ഏജൻസികൾ റെയ്ഡുകൾ നടത്തി നിരവധി സംശയിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ വലിയൊരു വിഭാഗം വ്യാജ തിരിച്ചറിയൽ കാർഡുകൾ കൈവശം വച്ചതായും കണ്ടെത്തി. കൂടാതെ ഹമാസ്, ഐസിസ്, ജെയ്ഷ് എന്നീ ഭീകര സംഘടനകളുടെ ശൃംഖലകൾ സംയുക്തമായി ഇന്ത്യയിൽ വലിയ തോതിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
ഡ്രോൺ മോഡിഫിക്കേഷൻ വിദഗ്‌ദ്ധൻ കശ്മീരിൽ അറസ്റ്റിൽ
കശ്മീരിൽ നിന്ന് ഡാനിഷ് എന്ന ജാസിർ ബിലാൽ വാനിയെ അന്വേഷണ ഏജൻസി അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. റോക്കറ്റ് ആക്രമണങ്ങൾക്കായി പരമ്പരാഗത ഡ്രോണുകൾ പരിഷ്കരിക്കുന്നതിൽ വിദഗ്‌ദ്ധനായി കണക്കാക്കപ്പെടുന്ന ഇയാൾ കൂടുതൽ പരിശീലനം നേടുന്നതിനായി പ്രവർത്തിച്ചു വരികയായിരുന്നു.
ഇതിനു പുറമെ ദൽഹി സ്ഫോടനത്തിന് അൻസാർ ഗസ്വത്-ഉൽ-ഹിന്ദുമായുള്ള ബന്ധത്തെക്കുറിച്ചും ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. മൗലവി ഇർഫാൻ ആണ് ഈ സംഘത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്നു. താഴ്‌വരയിൽ ജെയ്‌ഷെയുടെ സ്ലീപ്പർ സെല്ലായി ഇയാൾ പ്രവർത്തിച്ചു വരികയായിരുന്നു. 2022ലാണ് ഇയാൾ ഭീകരര ഡോക്ടർമാരുടെ കൂട്ടായ്‌മ സംഘടിപ്പിച്ചത്.
കൂടാതെ അന്വേഷണത്തിൽ ഇതുവരെ ഡോക്ടർ മുസമ്മിലിന്റെ ഫോണിൽ നിന്ന് 150-ലധികം വീഡിയോകൾ കണ്ടെടുത്തതായി സ്രോതസ്സുകൾ പറയുന്നു. ഇതിൽ മസൂദ് അസ്ഹർ, അസ്ഗർ, ഐസിസ് ഭീകരർ എന്നിവരുടെ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങളും ഉൾപ്പെടുന്നു. ബോംബ് നിർമ്മാണം, രാസപ്രവർത്തനങ്ങൾ, തീവ്രവാദ പരിശീലനം എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇതിൽ വരുന്ന ഏകദേശം 80 വീഡിയോകളെന്നും അന്വേഷണ സംഘം കണ്ടെത്തി.
കൂടാതെ ജമ്മു കശ്മീരിൽ നിന്ന് ഞായറാഴ്ച ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, രഹസ്യാന്വേഷണ ഏജൻസികൾ സഹാറൻപുർ, രൺപുർ, പ്രയാഗ്‌രാജ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഡോക്ടർമാരെയും ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.