
ബെൽത്തങ്ങാടി (കർണാടക) ധര്‍മ്മസ്ഥല ക്ഷേത്രത്തെ കരിവാരിത്തേക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയും ദക്ഷിണകന്നഡയിലെ ആര്‍എസ്എസിനെ ദുര്‍ബലപ്പെടുത്താനും വേണ്ടി കെട്ടിച്ചമച്ച കേസില്‍ പരാതിപ്പെട്ടവര്‍ പ്രതികളാകുന്നു. ധര്‍മസ്ഥലക്ഷേത്രപരിസരത്ത് സ്ത്രീകളെ കൂട്ടക്കൊല ചെയ്ത് കുഴിച്ചുമൂടുന്നു എന്നും നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ അവിടെ ഉണ്ടെന്നും വാദിച്ചവര്‍ കേസില്‍ കുടുങ്ങുകയാണ്.
കേസില്‍ സാക്ഷിയായ ചിന്നയ്യ, ഗിരീഷ് മട്ടന്നവര്‍, സമരസിമിതി നേതാവായ ടി. ജയന്ത്, എംബിബിഎസിന് പഠിച്ച മകളെ കൊന്നുവെന്ന് പറഞ്ഞ സുജാതാ ഭട്ട്, വിട്ടല ഗൗഡ എന്നിവര്‍ക്കും മറ്റ് കേസിലെ ആക്ടിവിസ്റ്റുകള്‍ക്കും എതിരെ 3900 പേജുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ചിരിക്കുന്നത്.
കൂട്ടത്തോടെ ശവങ്ങള്‍ കുഴിച്ചിട്ടതിന് സാക്ഷ്യം വഹിച്ച പരാതിക്കാരനുൾപ്പെടെ ആറ് പേർക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റിപ്പോർട്ട് സമർപ്പിച്ചു. തെളിവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 215 പ്രകാരമാണ് എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
യഥാർത്ഥത്തിൽ നിയമവിരുദ്ധമായ ശവസംസ്കാരങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനായി പ്രചാരണം നടത്തിയവരാണ് ഇപ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്നത്.
പ്രതിചേർക്കപ്പെട്ടവർ: ആരാണ് ഈ ആറ് പേർ?
കൂട്ടക്കുഴിമാടങ്ങൾ സംബന്ധിച്ച അന്വേഷണത്തിൽ നിർണ്ണായക പങ്ക് വഹിച്ച പ്രാദേശിക പ്രവർത്തകരോ പൊതുതാൽപര്യ വ്യവഹാരങ്ങളിൽ ഉൾപ്പെട്ടവരോ ആണെന്ന് കരുതുന്ന ആറ് പേരാണ് പ്രതിചേർക്കപ്പെട്ടത്.