
അഹമ്മദാബാദ്: ഇന്ത്യയുടെ യഥാർത്ഥ ശക്തി എന്തെന്ന് പാകിസ്ഥാനും തീവ്രവാദത്തിന്റെ ഹാൻഡ്‌ലർമാർക്കും നന്നായി അ റിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ സമയത്ത്, ആരെങ്കിലും ഇന്ത്യയുടെ നേരെ കണ്ണ് ഉയർത്താൻ ധൈര്യപ്പെട്ടാൽ, ഭാരത് ഘർ മേം ഘൂസ് കർ മാർത്താ ഹെ (ഇന്ത്യ ശത്രുരാജ്യത്തിന്റെ പ്രദേശത്ത് കടന്ന് തിരിച്ചടിക്കുന്നു) എന്ന് ലോകം മുഴുവൻ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിന്ന് നക്സലിസത്തിന്റെയും മാവോയിസ്റ്റ് ഭീകരതയുടെയും ഭീഷണി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ കാഗറിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യത്തെ എല്ലാ ജില്ലകളെയും അവരിൽ നിന്ന് മോചിപ്പിക്കുന്നതുവരെ തന്റെ സർക്കാർ വിശ്രമിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പട്ടേലിന്റെ കാഴ്ചപ്പാട് കോൺഗ്രസ് മറന്നുപോയി. ബാഹ്യ ഭീഷണികൾക്ക് മാത്രമല്ല, നക്സലിസം, നുഴഞ്ഞുകയറ്റം തുടങ്ങിയ ആഭ്യന്തര വെല്ലുവിളികൾക്കും എതിരെയുള്ള സർക്കാരിന്റെ സമീപനത്തിന് പട്ടേലിന്റെ ആശയങ്ങൾ മാർഗ്ഗനിർദ്ദേശം നൽകിയെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
2014 ന് മുമ്പ്, രാജ്യത്തുടനീളമുള്ള ഏകദേശം 125 ജില്ലകൾക്ക് മാവോയിസ്റ്റ് ഭീകരത ഒരു പ്രധാന ഭീഷണിയായിരുന്നു. സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ എന്നിവ തകർക്കപ്പെട്ടു, ഭരണകൂടം നിസ്സഹായരായി നോക്കി നിന്നു. ഞങ്ങൾ അർബൻ നക്സലുകൾക്കെതിരെ ശക്തമായി പ്രവർത്തിച്ചു, ഇന്ന് അതിന്റെ ഫലങ്ങൾ ദൃശ്യമാണ്. ഇന്ന്, ആ സംഖ്യ വെറും 11 ജില്ലകളായി കുറഞ്ഞു, മൂന്ന് ജില്ലകളിൽ മാത്രമേ ഇപ്പോഴും നക്സലിസത്തിന്റെ ഗുരുതരമായ ആഘാതം അനുഭവപ്പെടുന്നുള്ളൂ, അദ്ദേഹം കൂട്ടിച്ചേർത്തു.
നക്സലിസത്തെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നമ്മുടെ പ്രതിബദ്ധതയിൽ നമ്മൾ ഉറച്ചുനിൽക്കുന്നുവെന്ന് രാഷ്‌ട്രത്തിന് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വിപത്ത് രാജ്യത്ത് നിന്ന് തുടച്ചുനീക്കുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല – പ്രധാനമന്ത്രി മോദി പറഞ്ഞു.
നുഴഞ്ഞുകയറ്റം ഇന്ത്യയുടെ ഐക്യത്തിന് കടുത്ത ഭീഷണിയാണെന്നും പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകി. വോട്ട് ബാങ്കിന്റെ പേരിൽ, മുൻ സർക്കാരുകൾ ദേശീയ സുരക്ഷയ്‌ക്ക് തന്നെ ഭീഷണി സൃഷ്ടിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടി പോരാടുന്നവർക്ക് രാജ്യം ദുർബലമായാലും പ്രശ്നമില്ല. എന്നാൽ രാജ്യത്തിന്റെ സുരക്ഷയും സ്വത്വവും അപകടത്തിലായാൽ, ഓരോ പൗരനും അപകടത്തിലാണ്, അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന എല്ലാ നുഴഞ്ഞുകയറ്റക്കാരെയും നീക്കം ചെയ്യാൻ നാം ദൃഢനിശ്ചയം ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈവിധ്യത്തിലൂടെയുള്ള ഐക്യം എന്ന പട്ടേലിന്റെ സന്ദേശം ഓർമ്മിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചത്. “ഐക്യമുള്ള ഇന്ത്യയിൽ, ആശയങ്ങളുടെ വൈവിധ്യത്തെ ബഹുമാനിക്കണം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം, പക്ഷേ ഹൃദയത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകരുത്,” അദ്ദേഹം പറഞ്ഞു.
