• Sun. Aug 30th, 2026

24×7 Live News

Apdin News

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Byadmin

Aug 29, 2026


തൃശൂര്‍ : തൃശ്ശൂരിന്റെ നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം. ഓണാഘോഷത്തിന് സമാപനം കുറിച്ച് സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി കാണാനെത്തിയത് പതിനായിരങ്ങള്‍. ഒമ്പത് സംഘങ്ങള്‍, 500 ലേറെ പുലികള്‍ ,വിദേശികള്‍ ഉള്‍പ്പെടെ തിങ്ങിനിറഞ്ഞ ഒരു ജനസഞ്ചയം. പതിവ് തെറ്റിച്ചില്ല, ഇക്കുറിയും പുലിക്കളി ഉഗ്രന്‍ വൈബായി.

വൈകിട്ട് നാലുമണിയോടെയാണ് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ ഒന്‍പത് പുലിമടകളില്‍ നിന്ന് ചമയങ്ങള്‍ പൂര്‍ത്തിയാക്കി പുലികള്‍ പുറത്തേക്കിറങ്ങിയത്. അഞ്ചു മണിയോടെ പുലിക്കളി സംഘങ്ങള്‍ ഓരോന്നായി സ്വരാജ് റൗണ്ടില്‍ പ്രവേശിച്ചു. നടുവിലാല്‍ ഗണപതിക്ക് മുന്നില്‍ നാളികേരമുടച്ച് പ്രദക്ഷിണം ആരംഭിച്ചു. പുലിക്കൊട്ടിന്റെ ദ്രുതതാളത്തില്‍ അരമണി കിലുക്കി ചുവടുവെച്ച് പുലികള്‍ നഗരം നിറഞ്ഞു. വലിയ കടുവകള്‍ മുതല്‍ ചെറിയ കുട്ടിപ്പുലികള്‍ വരെ ഓരോ സംഘങ്ങളിലും അണി നിരന്നു.

ഇക്കുറി പെണ്‍പുലികളും കൂടുതലായിരുന്നു. ഒട്ടുമിക്ക സംഘങ്ങളിലും പുരുഷന്മാര്‍ക്കൊപ്പം ചുവടുവെക്കാന്‍ പെണ്‍പുലികളും രംഗത്തിറങ്ങി. നിശ്ചലദൃശ്യങ്ങളും പുലിക്കളിക്ക് മിഴിവേകി.

കൃഷ്ണാവതാരവും നരസിംഹവും മയില്‍വാഹനനും ഉള്‍പ്പെടെ പുരാണ ദൃശ്യങ്ങള്‍ക്കായിരുന്നു നിശ്ചലദൃശ്യങ്ങളില്‍ മുന്‍തൂക്കം. രാത്രി പത്തുമണിയോടെയാണ് പുലിക്കളിക്ക് സമാപനമായത്.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ.ജനീഷ്, എംഎല്‍എമാരായ രാജന്‍ പല്ലന്‍, കെ.രാജന്‍, ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍,ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ രാഷ്‌ട്രീയനേതാക്കള്‍ തുടങ്ങിയവര്‍ പുലിക്കളി കാണാനെത്തി. നിരവധി വിദേശികളും പുലിക്കളി ആസ്വദിക്കാന്‍ എത്തിയിരുന്നു.

ഇക്കുറി എത്തിയത് 9 സംഘങ്ങള്‍
പുലിക്കളിക്ക് ഇക്കുറി എത്തിയത് 9 സംഘങ്ങള്‍ ഇത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ് ഇടക്കാലത്ത് അഞ്ചു സംഘങ്ങളായി ചുരുങ്ങിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലാണ് പുലിക്കളി സംഘങ്ങള്‍ക്ക് തുണയായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പുലിക്കളി സംഘങ്ങളുടെ എണ്ണത്തില്‍ കുറവ് വരാന്‍ ഇടയാക്കിയത് .കഴിഞ്ഞവര്‍ഷം സുരേഷ് ഗോപി ഇടപെട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ധനസഹായം ഉറപ്പുവരുത്തിയിരുന്നു. 24 ലക്ഷം രൂപ കൈമാറുകയും ചെയ്തു. ഇതോടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പുലിക്കളി സംഘങ്ങള്‍ രക്ഷപ്പെട്ടത്. ഇക്കുറി കൂടുതല്‍ സംഘങ്ങള്‍ അണിനിരക്കുകയും ചെയ്തു. സഹായധനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ജില്ലയില്‍ നിന്നും മാറിയിട്ടും പുലിക്കളി കാണാന്‍ ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ ആയ അര്‍ജുന്‍ പാണ്ടിനാണ് ഇന്നലെ പുലിക്കളി കാണാന്‍ തൃശ്ശൂരില്‍ എത്തിയത് മുന്‍പ് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ആയിരുന്ന മൂന്നുവര്‍ഷക്കാലം പുലിക്കളി സംഘാടകന്‍ എന്ന രീതിയില്‍ പ്രവര്‍ത്തിച്ച പരിചയവും ഉണ്ട്.

പുലിക്കളി ഏറെ ആകര്‍ഷിച്ച കലാരൂപം ആണെന്നും അര്‍ജുന്‍ പറഞ്ഞു. കലാകാരന്മാര്‍ക്കൊപ്പം സമയം ചെലവഴിച്ച അര്‍ജന്‍ പാണ്ഡ്യന്‍ പുലി വരകളിലും പങ്കുചേര്‍ന്നു തുടര്‍ന്ന് ഫോട്ടോയും എടുത്താണ് മടങ്ങിയത്.

ചുവടുവച്ച് അമ്മയും മകളും

തൃശൂര്‍: ഇത്തവണ പുലിക്കളിക്ക് ചുവടുവച്ച് അമ്മയും മകളും. പാട്ടുരായ്‌ക്കല്‍ ദേശം പുലിക്കളി സംഘത്തിനുവേണ്ടി ഗുരുവായൂര്‍ സ്വദേശിയായ ഹരിതയും മകള്‍ ശ്രീദുര്‍ഗയുമാണ് പുലി വേഷമിട്ടത്. കഴിഞ്ഞ നാലുവര്‍ഷമായി ഹരിത പുലിവേഷം കെട്ടുന്നുണ്ട്. അമ്മയുടെ പുലി ചുവടുകള്‍ കണ്ട മകള്‍ക്കും ആഗ്രഹം പുലിക്കളിയില്‍ പങ്കെടുക്കണമെന്ന്. ഇതാണ് ഇത്തവണ പാട്ടുരായ്‌ക്കല്‍ ദേശത്തിനുവേണ്ടി
പുലിവേഷം കെട്ടുന്നതിലേക്ക് 6 വയസ്സുകാരി ശ്രീദുര്‍ഗയെ എത്തിച്ചത്.



By admin