
തിരുവനന്തപുരം: നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹ്യആരോഗ്യകേന്ദ്രത്തിൽ അർധരാത്രിയിൽ ഒളിച്ചിരുന്ന് അജ്ഞാതൻ. ജീവനക്കാരുടെ വിശ്രമമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്.
നഴ്സുമാർ വിശ്രമിക്കാനെത്തിയ മുറിയിൽ ഒളിച്ചിരുന്ന ആളെക്കണ്ട് നഴ്സ് ഭയന്ന നിലവിളിച്ചു. ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തിയപ്പോഴേക്കും ഇയാൾ കെട്ടിടത്തിൽ നിന്ന് ഇറങ്ങിയോടി. ഇതിന് മണിക്കൂറുകൾക്ക് മുൻപ് സ്ത്രീകളുടെ വാർഡിന്റെ വാതിലിൽ ആരോ ശക്തമായി മുട്ടി തുറക്കാൻ ആവശ്യപ്പെട്ടതായും ജീവനക്കാർ പറയുന്നു. ആരോഗ്യകേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തി.
സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ രാത്രികാലങ്ങളിൽ കിടത്തിച്ചികിത്സ തുടരാനാവില്ലെന്ന് ജീവനക്കാർ നിലപാടെടുത്തു. ഇതേത്തുടർന്ന് ഇവിടെ ചികിത്സയിലായിരുന്ന രോഗികളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കും പാറശാല താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. സമീപത്ത് പണി പൂർത്തിയായ പുതിയ കെട്ടിടം ഉണ്ടെങ്കിലും അത് ഇതുവരെ തുറന്നുകൊടുക്കാത്തതും ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.