
ശബ്ദകോലാഹലങ്ങളും തര്‍ക്കങ്ങളും വിദ്വേഷങ്ങളും നിറയുന്ന ഒരു കാലത്ത്, പൊരുത്തത്തിന്റെയും വിവേകത്തിന്റെയും സന്ദേശവുമായി കടന്നുവരുന്ന യാത്ര ഒരു കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മതം മനുഷ്യനെ ഒന്നിപ്പിക്കാനുള്ളതാകണം, രാഷ്‌ട്രീയം ജനങ്ങളെ സേവിക്കാനുള്ളതാകണം, സാങ്കേതികവിദ്യ മാനവികതയെ ഉയര്‍ത്താനുള്ളതാകണം. ഈ ധാര്‍മിക മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടാണ് വിവേക് യാത്ര മുന്നേറുന്നത്.
ഭാരതത്തിന്റെ ബഹുസ്വരതയെയും സാംസ്‌കാരിക മൂല്യങ്ങളെയും വീണ്ടെടുക്കാനുള്ള ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രയാണം ‘വിവേക് യാത്ര’ക്ക് കൊല്‍ക്കത്തയില്‍ തുടക്കമായി. ജനുവരി എട്ടിന് വിവേക് മേളയില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് തുടക്കം കുറിച്ച ‘സാംസ്‌കാരിക തീര്‍ത്ഥാടനം’ രാജ്യത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ പുതിയൊരു ഉണര്‍വ് പകര്‍ന്നിരിക്കുകയാണ്.
വിഭജനത്തിന്റെയും അവിശ്വാസത്തിന്റെയും സ്വരങ്ങള്‍ ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നു കേള്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘വിവേക് യാത്ര’, രാഷ്‌ട്രം ഇന്ന് അത്യന്തം ആഗ്രഹിക്കുന്ന ഒരു ചര്‍ച്ചയ്‌ക്കാണ് തിരികൊളുത്തുന്നത്. ഭാരതീയ ചിന്തയുടെ വിശ്വരൂപമായ വിവേകാനന്ദ ദര്‍ശനങ്ങളെ പാഥേയമാക്കി, ഭാരതം അതിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ നെഞ്ചോടു ചേര്‍ത്തുവയ്‌ക്കുന്ന ഈ മഹാപ്രയാണം മുന്നോട്ടുവെക്കുന്ന ഓരോ ചുവടും ഭാരതീയതയുടെ പുനര്‍വായനയാകുന്നു.
വിവേക് യാത്രയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്നത് ഗവര്‍ണര്‍ ഡോ. ആനന്ദബോസ് ആവര്‍ത്തിച്ചു പറയുന്ന ‘വിശ്വാസവും യുക്തിയും’ തമ്മിലുള്ള ബന്ധമാണ്. ഭക്തിയും യുക്തിയും ശത്രുക്കളല്ലെന്നും, അവ രണ്ടും സന്തുലിതമായി കൊണ്ടുപോയാല്‍ മാത്രമേ ഒരു പുരോഗമന സമൂഹം സാധ്യമാകൂ എന്നും അദ്ദേഹം അടിവരയിട്ടു പറയുന്നു. അവ രണ്ടും സഹവര്‍ത്തിത്വമുള്ളവയാണെങ്കിലും ഓരോന്നിനും അതിന്റേതായ ‘ലക്ഷ്മണരേഖ’യുണ്ട്. വിശ്വാസം അന്ധമായ ആചാരങ്ങളില്‍ കുടുങ്ങുമ്പോള്‍ അത് വിഭജനമുണ്ടാക്കുന്നു. അതേപോലെ, യുക്തി മനുഷ്യത്വഹീനമാകുമ്പോള്‍ അത് വെറും ആയുധമായി മാറുന്നു. സംസ്‌കാരം വെറുമൊരു ഭൂതകാല സ്മരണയല്ല, മറിച്ച് വിശ്വാസത്തിലധിഷ്ഠിതമായ ഒരു സാമൂഹിക നിര്‍മ്മിതിയാകണം. വൈവിധ്യങ്ങളെ മായ്ച്ചുകളഞ്ഞുകൊണ്ടല്ല, മറിച്ച് അവയെ ഉള്‍ക്കൊണ്ടുള്ള ഐക്യമാണ് ഭാരതത്തിന്റെ കരുത്തെന്ന സന്ദേശമാണ് വിവേക് യാത്ര മുന്നോട്ടുവെക്കുന്നത്.
യാത്രയുടെ വിവിധഘട്ടങ്ങളില്‍ ഗവര്‍ണര്‍ ഡോ. ആനന്ദബോസ് ഊന്നിപ്പറഞ്ഞ ഒരു പ്രധാന വസ്തുത ഭക്തിയുടെയും യുക്തിയുടെയും ‘ലക്ഷ്മണരേഖ’കളെക്കുറിച്ചാണ്. ഭക്തി അന്ധമായ ആചാരങ്ങളില്‍ കുടുങ്ങുമ്പോഴാണ് അത് വിഭജനങ്ങള്‍ സൃഷ്ടിക്കുന്നത്. അതേപോലെ, യുക്തി മനുഷ്യത്വമില്ലാത്തതാകുമ്പോള്‍ അത് വെറും ആയുധമായി മാറുന്നു. വിശ്വാസത്തെ മാനുഷിക നന്മയ്‌ക്കായി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും, യുക്തിയെ എങ്ങനെ സര്‍ഗ്ഗാത്മകമായി പ്രയോഗിക്കാം എന്നതിനെക്കുറിച്ചും അദ്ദേഹം മുന്നോട്ട് വെക്കുന്ന ‘ലക്ഷ്മണരേഖ’ എന്ന ആശയം സമൂഹത്തില്‍ വലിയൊരു ചര്‍ച്ചയ്‌ക്ക് വഴിതുറക്കുന്നു. പിന്നോക്ക വിഭാഗങ്ങള്‍, ആദിവാസി സമൂഹങ്ങള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിവരുമായുള്ള സമ്പര്‍ക്കത്തിന് യാത്രയില്‍ പ്രത്യേക മുന്‍ഗണന നല്‍കുന്നു. ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ട് മനസിലാക്കാനാണ് ഗവര്‍ണര്‍ ലക്ഷ്യമിടുന്നത്. ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കുന്നതിന് മുന്‍പ് മനസ്സാക്ഷിയെ ഉണര്‍ത്തുക എന്നതാണ് ലക്ഷ്യം.
കൊല്‍ക്കത്ത മുതല്‍ കേരളം വരെ
യാത്രയുടെ ഓരോ ഘട്ടവും ഭാരതീയ സമൂഹത്തിന്റെ വിവിധ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ടാണ് മുന്നേറുന്നത്. കൊല്‍ക്കത്തയില്‍ തുടക്കംകുറിച്ച യാത്ര കേരളത്തിലെത്തിയപ്പോള്‍ ഏറെ ശ്രദ്ധേയമായ സംവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. മാധ്യമങ്ങള്‍ വെറും ആക്രോശങ്ങളുടെ ഉച്ചഭാഷിണികളാകാതെ, സമൂഹത്തിന്റെ നേര്‍ക്കാഴ്ചകള്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകണമെന്ന് എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ പ്രഭാഷണത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. മികച്ച മാധ്യമ പ്രവര്‍ത്തനത്തിന് അദ്ദേഹം പ്രഖ്യാപിച്ച പുരസ്‌കാരം ഈ രംഗത്തെ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാനുള്ള ആഹ്വാനമാണ്.
കോട്ടയം മാന്നാനത്ത് ടാഗോര്‍ കലാകേന്ദ്രത്തില്‍ വെച്ച് രവീന്ദ്രനാഥ ടാഗോറിന്റെ സ്മരണയ്‌ക്കായി അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട്, കലയും സാഹിത്യവും സാംസ്‌കാരിക മൂല്യങ്ങളുമാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ കരുത്തെന്ന് അദ്ദേഹം വ്യക്തമാക്കി. പുരോഗതി എന്നതിനര്‍ത്ഥം കുടുംബബന്ധങ്ങളെയും മാതാപിതാക്കളെയും മറന്നുകൊണ്ടുള്ള ഓട്ടമല്ലെന്ന് അദ്ദേഹം തന്റെ 75-ാം ജന്മദിനത്തില്‍ നടന്ന ചടങ്ങില്‍ യുവതലമുറയെ ഓര്‍മ്മിപ്പിച്ചു.
പന്തളത്ത് ശബരിമല അയ്യപ്പസ്വാമിയെയും തിരുവാഭരണത്തെയും വണങ്ങിയ ഗവര്‍ണര്‍, സനാതന ധര്‍മ്മത്തെയും ‘വസുധൈവ കുടുംബക’ത്തെയും വ്യാഖ്യാനിച്ച് നടത്തിയ പ്രഭാഷണവും എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനുള്ള തീരുമാനവും ഭാരതത്തിന്റെ ‘വൈവിധ്യത്തിലെ ഏകത്വം’ എന്ന ആശയത്തിന് കരുത്തുപകരുന്നു. ശിവഗിരി തീര്‍ത്ഥാടനകാലത്ത് വര്‍ക്കലയിലെത്തിയ ഗവര്‍ണര്‍ ശ്രീനാരായണ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. ‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണ’മെന്ന ഗുരുവചനത്തിന്റെ പൊരുളും സമകാലിക പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. അയിത്തത്തിന്റെ വേരുകള്‍ പിഴുതെറിഞ്ഞ് മര്‍ത്യമാനസങ്ങളില്‍ സ്നേഹവും അഹിംസയും കരുണയും നിറച്ച വിപ്ലവകാരിയായിരുന്നു ഗുരു. അദ്ദേഹത്തെ കവിഗുരു രവീന്ദ്രനാഥ ടാഗോര്‍ ശിവഗിരിയില്‍ ചെന്നുകണ്ട മഹനീയ സന്ദര്‍ഭം അനുസ്മരിച്ച ആനന്ദബോസ്, വിസ്മയാവഹമായ ആ കൂടിക്കാഴ്ചയുടെ ഓര്‍മയ്‌ക്ക് കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ ഉചിതമായ സ്മാരകം സജ്ജീകരിക്കുന്ന കാര്യം മഠം അധികാരികളുമായി ചര്‍ച്ച ചെയ്തു.
സമൂഹത്തിലും സഭയിലും വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട സിഎംഐ സ്ഥാപകനും സാമൂഹിക പരിഷ്‌കര്‍ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ ചാവറയച്ചന്റെ (വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ) കര്‍മഭൂമിയില്‍ ആദരമര്‍പ്പിച്ച ഗവര്‍ണര്‍ ‘പള്ളിക്കൊരു പള്ളിക്കൂടം’ എന്ന ആശയത്തിലൂടെ സിഎംഐ തുടക്കംകുറിച്ച വിദ്യാഭ്യാസ വിപ്ലവവും അച്ചടിയിലൂടെ നടത്തിയ അക്ഷരയജ്ഞവും സമൂഹത്തിലുണ്ടാക്കിയ ചലനങ്ങള്‍ അനുസ്മരിച്ചു. ഭാരതത്തിലെ ആദ്യമുസ്ലിം പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദും സമസ്ത ആസ്ഥാനവും സന്ദര്‍ശിച്ച് അദ്ദേഹം തന്റെ ആശയങ്ങള്‍ പങ്കുവെച്ചു.
ശാരദാ ദേവിയുടെ ജന്മഭൂമിയില്‍ നിന്ന് നിന്ന് ആരംഭിച്ച ‘നാരിശക്തി’ ക്യാമ്പയിന്‍ സ്ത്രീത്വത്തിന്റെ കരുത്തിനെ ആദരിക്കുന്നതായിരുന്നു. കൃത്രിമ ബുദ്ധിയും സോഷ്യല്‍ മീഡിയയും മനുഷ്യബന്ധങ്ങളെപ്രതികൂലമായി സ്വാധീനിക്കുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍, സാങ്കേതികവിദ്യയെ എങ്ങനെ സാമൂഹിക സൗഹൃദത്തിനുള്ള ഉപാധിയാക്കാം എന്ന ആശയം വിദഗ്ധരുമായി സംവദിച്ചു. നമ്മുടെ ഭക്ഷണ സംസ്‌കാരത്തിന്റെ തനിമ നിലനിര്‍ത്തുന്നതിനെക്കുറിച്ചും വിവിധ മേഖലയിലുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
ഗ്രാമങ്ങളിലെ സംവാദങ്ങള്‍
ഭരണകൂടം ജനങ്ങളില്‍ നിന്ന് അകന്നുപോകുന്നു എന്ന പരാതി വ്യാപകമായ കാലത്ത്, കേവലം നഗരങ്ങളിലെ ചടങ്ങുകളില്‍ ഒതുങ്ങിനില്‍ക്കാതെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള സംവാദങ്ങള്‍ ഭരണസംവിധാനത്തിന് ജനകീയവും മാനുഷികവുമായ ഒരു മുഖം നല്‍കുന്നു. മതം ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനുള്ളതാകണം, രാഷ്‌ട്രീയം പ്രകോപിപ്പിക്കാനല്ല, സേവിക്കാനുള്ളതാകണം, സാങ്കേതികവിദ്യ ചൂഷണത്തിനല്ല, സൗഹൃദങ്ങള്‍ വളര്‍ത്താനുള്ളതാകണം എന്ന ഗവര്‍ണറുടെ കാഴ്ചപ്പാടുകള്‍ക്ക് അടിവരയിടുന്നതാണ് ഈ യാത്രയിലുടനീളം ആസൂത്രണം ചെയ്തിരിക്കുന്ന സംവാദങ്ങള്‍.
ഗ്രാമീണരോടൊപ്പം സമയം ചെലവഴിച്ചും അവരുടെ സങ്കടങ്ങള്‍ കേട്ടും ഗവര്‍ണര്‍ ഡോ. ആനന്ദബോസ് നടത്തുന്ന ഈ ഇടപെടല്‍ ഭരണസംവിധാനത്തിന് പുതിയൊരു ഭാവം നല്‍കുന്നു. ശബരിമല മുതല്‍ ശാരദാ ദേവിയുടെ ജന്മസ്ഥലം വരെയും, വിദ്യാലയങ്ങള്‍ മുതല്‍ ശാസ്ത്രവേദികള്‍ വരെയും ഈ യാത്രയുടെ തണലെത്തുന്നു. ഇത് ഭാരതത്തിന്റെ ‘വൈവിധ്യത്തിലെ ഏകത്വം’ എന്ന മഹത്തായ ആശയത്തിന് നല്‍കുന്ന ഒരു വലിയ അംഗീകാരമാണ്. ശബ്ദകോലാഹലങ്ങളും തര്‍ക്കങ്ങളും വിദ്വേഷങ്ങളും നിറയുന്ന ഒരു കാലത്ത്, പൊരുത്തത്തിന്റെയും വിവേകത്തിന്റെയും സന്ദേശവുമായി കടന്നുവരുന്ന യാത്ര ഒരു കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മതം മനുഷ്യനെ ഒന്നിപ്പിക്കാനുള്ളതാകണം, രാഷ്‌ട്രീയം ജനങ്ങളെ സേവിക്കാനുള്ളതാകണം, സാങ്കേതികവിദ്യ മാനവികതയെ ഉയര്‍ത്താനുള്ളതാകണം. ഈ ധാര്‍മ്മിക മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടാണ് വിവേക് യാത്ര മുന്നേറുന്നത്.
വിശ്വാസത്തിന്റെ ലക്ഷ്മണരേഖ
ഭക്തിയും യുക്തിയും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് പൂന്താനം നമ്പൂതിരി തന്റെ ‘ജ്ഞാനപ്പാന’യിലൂടെ നല്‍കുന്ന ദര്‍ശനങ്ങള്‍ ‘വിവേക് യാത്ര’യുടെ മൂല്യങ്ങളുമായി അതിശയകരമാംവിധം ചേര്‍ന്നുനില്‍ക്കുന്നു.’ അറിവില്ലാതെയുള്ളൊരു ഭക്തിയും, വിവേകമില്ലാതെയുള്ളൊരു ജ്ഞാനവും പാഴ്വേലയാണ്’ എന്നതാണ് പൂന്താനത്തിന്റെ പക്ഷം. വിവേക് യാത്രയുടെ അടിസ്ഥാനം തന്നെ ‘വിവേകം’ അഥവാ വേര്‍തിരിച്ചറിയാനുള്ള കഴിവാണ്. കേവലം ആചാരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഭക്തിയല്ല, മറിച്ച് സമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ യുക്തിപൂര്‍വ്വം ചിന്തിക്കുന്ന ഭക്തിയാണ് വേണ്ടതെന്ന് പൂന്താനം പഠിപ്പിച്ചു. ഗവര്‍ണര്‍ തന്റെ പ്രസംഗങ്ങളില്‍ ഊന്നിപ്പറയുന്ന ‘വിശ്വാസത്തിന്റെ ലക്ഷ്മണരേഖ’യും ഇതുതന്നെ.
സ്വാമി വിവേകാനന്ദന്‍ വിഭാവനം ചെയ്ത ‘വിശ്വഗുരു’ പദവിയിലേക്ക് ഭാരതം എത്തണമെങ്കില്‍ നമുക്ക് വിവേകം അനിവാര്യമാണ്. 21-ാം നൂറ്റാണ്ടിലെ ബഹുസ്വര സമൂഹങ്ങള്‍ എങ്ങനെ ഐക്യത്തോടെ അതിജീവിക്കണം എന്നതിന്റെ ഒരുത്തമ മാതൃകയായി ഈ യാത്ര ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും. ചിന്തയിലൂടെ പ്രവൃത്തിയിലേക്കും, പ്രവൃത്തിയിലൂടെ ലോകസമാധാനത്തിലേക്കും വിവേക് യാത്ര നമ്മെ നയിക്കട്ടെ.
സ്വാമി വിവേകാനന്ദന്‍ ആഹ്വാനം ചെയ്തതുപോലെ, എഴുന്നേല്‍ക്കുക, ഉണരുക, ലക്ഷ്യത്തിലെത്തും വരെ നിലയ്‌ക്കാതെ പ്രയത്നിക്കുക.